തിരഞ്ഞെടുപ്പിനെ നേരിടാനുള്ള തന്ത്രപരമായ ഒരു സുപ്രധാന നീക്കത്തിൽ, മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ നേതൃത്വത്തിലുള്ള ഡൽഹി സർക്കാർ അതിന്റെ ബജറ്റിൽ 18 വയസ്സിന് മുകളിലുള്ള എല്ലാ സ്ത്രീകൾക്കും പ്രതിമാസം ആയിരം രൂപ സ്റ്റൈപ്പൻഡ് പ്രഖ്യാപിച്ചു. ‘മുഖ്യമന്ത്രി മഹിളാ സമ്മാൻ യോജന’ എന്ന് പേരിട്ടിരിക്കുന്ന ഈ സംരംഭം, സ്ത്രീകൾക്ക് അവരുടെ അത്യാവശ്യങ്ങൾ നിറവേറ്റുന്നതിന് സാമ്പത്തിക സഹായം നൽകുന്നതിന് ലക്ഷ്യമിടുന്നു.
പദ്ധതിക്കായി 2000 കോടി രൂപ ബജറ്റിൽ വകയിരുത്തി. പ്രതിമാസ ഓണറേറിയം സ്ത്രീകളെ ശാക്തീകരിക്കുകയും അവരുടെ ക്ഷേമത്തിന് സംഭാവന നൽകുകയും ചെയ്യുമെന്ന് പദ്ധതി അനാച്ഛാദനം ചെയ്തുകൊണ്ട് ധനകാര്യ മന്ത്രി അതിഷി പറഞ്ഞു. ഡൽഹിയിലെ സ്ത്രീകൾക്ക് ഉത്തരവാദിത്തമുള്ള ഒരു ജ്യേഷ്ഠസഹോദരനെന്ന നിലയിലാണ് മുഖ്യമന്ത്രി കെജ്‌രിവാൾ ഈ പദ്ധതിക്ക് തുടക്കമിട്ടതെന്ന് അവർ പ്രത്യേകം എടുത്തു പറഞ്ഞു.
2024-25 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ഡൽഹി ധനമന്ത്രി അതിഷി തിങ്കളാഴ്ച സംസ്ഥാന നിയമസഭയിൽ അവതരിപ്പിച്ചു. “രാമരാജ്യ”ത്തിൻ്റെ കാഴ്ചപ്പാട് സാക്ഷാത്കരിക്കാനുള്ള സർക്കാരിൻ്റെ പ്രതിബദ്ധത ഊന്നിപ്പറഞ്ഞുകൊണ്ട്, ആം ആദ്മി പാർട്ടിയുടെ ഭരണത്തിൻ കീഴിൽ കഴിഞ്ഞ ദശകത്തിൽ ഡൽഹിയിലുണ്ടായ മാറ്റങ്ങളെ അവർ എടുത്തുകാട്ടിയാണ് പ്രസംഗിച്ചത്. വിദ്യാഭ്യാസ മേഖലയ്ക്ക് 16,396 കോടി രൂപ വകയിരുത്തുന്നു എന്നതാണ് ബജറ്റിലെ പ്രധാന പ്രത്യേകത.