താൻ കാൻസർ ബാധിതനായി എന്നും ഐഎസ്ആർഒ-വിന്റെ സോളാർ ദൗത്യമായ ആദിത്യ-എൽ1 വിക്ഷേപണ ദിവസമാണ് താൻ അത് തിരിച്ചറിഞ്ഞത് എന്നും ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) മേധാവി എസ് സോമനാഥിന്റെ വെളിപ്പെടുത്തൽ. ഇപ്പോൾ ശസ്ത്രക്രിയയും കീമോയും നടത്തിയതോടെ രോഗം ഭേദമായെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി രോഗം കണ്ടെത്തിയത് തന്റെ കുടുംബാംഗങ്ങളെ ഞെട്ടിച്ചെന്നും സോമനാഥ് പറഞ്ഞു.
ഇന്ത്യയുടെ ആദ്യത്തെ സോളാർ പര്യവേക്ഷണമായ ആദിത്യ-എൽ1 സൂര്യനും ഭൂമിക്കും ഇടയിലെ ലഗ്രാൻജിയൻ പോയിൻ്റ് 1-ലേക്കുള്ള യാത്രയ്ക്കായി സെപ്റ്റംബർ 2-നാണ് വിക്ഷേപിച്ചത്.
“ചന്ദ്രയാൻ -3 കാലത്ത് ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു . എന്നിരുന്നാലും എനിക്ക് അതിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നില്ല. രണ്ട് മാസത്തിന് ശേഷം ആദിത്യ-എൽ1 വിക്ഷേപണ ദിവസം താൻ ഈ പ്രശ്നം കണ്ടെത്തി– തർമക് മീഡിയ ഹൗസിന് നൽകിയ അഭിമുഖത്തിൽ ഐഎസ്ആർഒ മേധാവി പറഞ്ഞു.
“ആദിത്യ-എൽ1 ലോഞ്ച് ചെയ്ത ദിവസം , അന്ന് രാവിലെ ഞാൻ ഒരു സ്കാൻ നടത്തി. അപ്പോഴാണ് എൻ്റെ വയറ്റിൽ ഒരു അസാധാരണ വളർച്ചയുണ്ടെന്ന് മനസ്സിലായത്. വിക്ഷേപണം നടന്നയുടനെയാണ് എനിക്ക് അതിനെക്കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് ചെന്നൈയിൽ സ്‌കാനിങ് നടത്തി പ്രശ്‌നം സ്ഥിരീകരിക്കുകയായിരുന്നു. 2-3 ദിവസത്തിനുള്ളിൽ തുടർന്നുള്ള പരിശോധനകളിൽ രോഗം സ്ഥിരീകരിച്ചു. തുടർന്ന് ഒരു ഓപ്പറേഷന് വിധേയനായി. അതിനുശേഷം ഞാൻ കീമോതെറാപ്പിക്ക് വിധേയനായി.”–ഐഎസ്ആർഒ മേധാവി പറഞ്ഞു.
“എല്ലാ വർഷവും ഇനി പരിശോധനയും സ്കാനിംഗും വേണം. ഇപ്പോൾ ഞാൻ പൂർണ്ണമായും സുഖം പ്രാപിച്ചു. ഞാൻ എൻ്റെ ചുമതലകൾ പുനരാരംഭിച്ചു ” –അദ്ദേഹം പറഞ്ഞു.