ഇന്ത്യയുടെ ആദ്യത്തെ സൂര്യ നിരീക്ഷണ പേടകം ആദിത്യ എൽ1 വിജയകരമായി ലക്ഷ്യസ്ഥാനത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വിജയ വാർത്ത ലോകത്തെ അറിയിച്ചത്.
“ആദിത്യ എൽ വൺ നിശ്ചിത ഭ്രമണപഥത്തിലെത്തി. ഇന്ത്യ മറ്റൊരു നാഴികകല്ല് സൃഷ്ടിച്ചെ”ന്ന് പ്രധാനമന്ത്രി എക്സിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. നിർണായക സ്ഥാനമായ ലഗ്രാഞ്ച് പോയിന്റ് ലക്ഷ്യമാക്കി കഴിഞ്ഞ വർഷം ആഗസ്റ്റിൽ വിക്ഷേപിച്ച പേടകം 125ദിവസം നീണ്ടയാത്രയ്‌ക്കൊടുവിൽ ജനുവരി ആറിന് ലഗ്രാഞ്ച് പോയിന്റിലെത്തി.
എന്താണ് ആദിത്യ ദൗത്യം, എന്താണ് ലഗ്രാഞ്ച് പോയിന്റ്
ലോകത്തില് ഇപ്പോഴുള്ള സൂര്യഗോള പഠനങ്ങളുടെ മേഖലയില് നിര്ണായകമായ ചുവടുവെപ്പാണ് ഇന്ത്യയുടെ ആദിത്യ ദൗത്യം. അതിലെ സുപ്രധാന ഘട്ടമാണ് നമ്മള് പിന്നിടാന് പോകുന്നത്. സൂര്യനെ പഠിക്കാന് സാധ്യമായതില് ഏറ്റവും സമീപകേന്ദ്രമായി കരുതപ്പെടുന്ന ഒരിടമാണ ലഗ്രാന്ജിയന് പോയിന്റ് അഥവാ എല്.വണ്. ഇവിടെ പരീക്ഷണദൗത്യപേടകം വിജയകരമായി എത്തിക്കുക എന്നത് തന്നെ ഏറ്റവും ശ്രദ്ധേയമായ നേട്ടമാണ്.
ഇറ്റാലിയൻ-ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനായ ജോസഫ്-ലൂയിസ് ലഗ്രാഞ്ചിന്റെ പേരിലാണ് ലഗ്രാഞ്ചിയൻ പോയിന്റ് അറിയപ്പെടുന്നത്. ഇത് സാധാരണയായി L-1 എന്നാണ് അറിയപ്പെടുന്നത്. ഭൂമിക്കും സൂര്യനും ഇടയിൽ അത്തരം അഞ്ച് പോയിന്റുകളുണ്ടത്രേ. സൂര്യനും ഭൂമിക്കുമിടയിൽ ഗുരുത്വാകര്ഷണ ബലങ്ങൾ സന്തുലിതാവസ്ഥയിലായിരിക്കുന്ന ഒരു ഇടമാണ് എൽ- വൺ. അതു കൊണ്ടു തന്നെ പുറത്തു നിന്നും വിക്ഷേപിക്കുന്ന ഒരു പേടകത്തിന് ഇരു ഗോളങ്ങളുടെയും ഗുരുത്വാകര്ഷണത്തിൽ പെട്ട് സ്ഥാനഭ്രംശം സംഭവിക്കാതെ സ്ഥിരത നിലനിർത്താൻ ഈ ഇടത്ത് എത്തിയാൽ സാധ്യമാകും . പേടകം നഷ്ടപ്പെടാതെ നിയന്ത്രണത്തിൽ നിര്ത്താൻ എൽ- വൺ.-ൽ മാത്രമേ സാധ്യമാകൂ എന്ന് ഐ.എസ്.ആര്.ഒ. പറയുന്നു.
മറ്റ് ഉപഗ്രഹങ്ങളിലേക്കോ ഗോളങ്ങളിലേക്കോ പരീക്ഷണത്തിനായി കൃത്രിമോപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതു പോലെയല്ല പ്രപഞ്ചത്തിലെ ഏറ്റവും വലിയ നക്ഷത്രമായ സൂര്യനെ പഠിക്കാൻ ശ്രമിക്കുന്നത്. സൂര്യന്റെ കോടിക്കണക്കിന് കിലോമീറ്റർ അരികിലേക്കു പോലും പോകാനാവാത്ത കടുത്ത ചൂട് ആണ് ഈ നക്ഷത്രത്തെ ആർക്കും അടുക്കാനാവാത്ത അവസ്ഥയിൽ നിർത്തുന്നത് . ചുട്ടുപഴുത്തു ജ്വലിക്കുന്ന സൗരമണ്ഡലത്തിലേക്ക് മനുഷ്യർക്കെന്നല്ല യന്ത്രങ്ങൾക്ക് പോലും അടുക്കാൻ സാധ്യമല്ല . അതു കൊണ്ടു തന്നെയാണ് ആദിത്യ ദൗത്യത്തിൽ ഈ ബഹിരാകാശ പേടകത്തെ എത്തിച്ച എൽ- വൺ എന്ന ലക്ഷ്യസ്ഥാനം മർമപ്രധാനമാകുന്നത്.
സൂര്യന്റെ ബാഹ്യഭാഗത്തെ താപവ്യതിയാനം,ബഹിരാകാശ കാലാവസ്ഥ എന്നിവയുടെ പഠനമാണ് പ്രധാനലക്ഷ്യങ്ങളെങ്കിലും സൂര്യന്റെ സങ്കീർണമായ പ്രവർത്തനങ്ങളെ അനാവരണം ചെയ്യാനും സൗരയൂഥത്തേക്കുറിച്ച് സുപ്രധാന വിവരങ്ങൾ ലഭ്യമാക്കാനും ദൗത്യത്തിന് സാധിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.