രാജസ്ഥാനിൽ അധികാരമേറ്റ് ദിവസങ്ങൾക്ക് ശേഷം ബിജെപിക്ക് നാണംകെട്ട തോൽവി. രാജസ്ഥാൻ സംസ്ഥാന മന്ത്രി സുരേന്ദ്ര പാൽ സിംഗ് തിങ്കളാഴ്ച നടന്ന നിയമസഭാ ഉപ തിരഞ്ഞെടുപ്പിൽ കരൺപൂർ നിയോജക മണ്ഡലത്തിൽ കോൺഗ്രസ് എതിരാളിയോട് 11,283 വോട്ടുകൾക്ക് പരാജയപ്പെട്ടു. കോൺഗ്രസ് സ്ഥാനാർത്ഥി രൂപീന്ദർ സിംഗ് കൂനാർ ആണ് ജയിച്ചത്.
ജനുവരി അഞ്ചിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിക്കാനായി ഡിസംബർ 30ന് സുരേന്ദ്ര പാൽ സിങിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുകയായിരുന്നു. മന്ത്രിക്ക് അഗ്രികൾച്ചർ മാർക്കറ്റിംഗ് ബോർഡ്, ഇന്ദിരാഗാന്ധി കനാൽ വകുപ്പ്, ന്യൂനപക്ഷകാര്യം എന്നീ വകുപ്പുകളും അനുവദിച്ചു. എന്നാൽ മന്ത്രിയാക്കിയിട്ടും ബിജെപി സ്ഥാനാര്‍ഥിയെ ജനം തോല്‍പിച്ചത് ശ്രദ്ധേയമായ ചലനമായി വിലയിരുത്തപ്പെടുന്നു.
രൂപീന്ദർ സിംഗ് കൂനാർ 94,950 വോട്ടുകൾ നേടിയപ്പോൾ സുരേന്ദ്ര പാൽ സിംഗ് 83,667 വോട്ടുകൾ നേടി.
കരൺപൂർ മണ്ഡലത്തിൽ ഇത് രണ്ടാം തവണയാണ് സുരേന്ദ്ര പാൽ സിംഗ് പരാജയപ്പെടുന്നത്. 2018 ലെ രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ കൂനാറിന്റെ പിതാവ് ഗുർമീത് സിങ്ങിനോട് ഇദ്ദേഹം പരാജയപ്പെട്ടിരുന്നു. കോൺഗ്രസ് സ്ഥാനാർത്ഥി ഗുർമീത് സിംഗിന്റെ മരണത്തെത്തുടർന്നാണ് കരൺപൂർ നിയമസഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്. തുടർന്ന് ഗുർമീത് സിംഗിന്റെ മകന് കോൺഗ്രസ് ടിക്കറ്റ് നൽകുകയായിരുന്നു.
മന്ത്രിയായി നിയമിതനായി ആറുമാസത്തിനകം എംഎൽഎയായി തെരഞ്ഞെടുക്കപ്പെടണമെന്നാണ് ചട്ടം.