ഗുജറാത്ത് വംശീയക്കൊലയുടെ നാളുകളില്‍ ക്രൂരമായ ബലാല്‍സംഗത്തിന് ഇരയായ ബില്‍ക്കിസ് ബാനോവിന് നീതി നല്‍കിക്കൊണ്ട് സുപ്രീംകോടതി അതി നിശിതമായി വിമര്‍ശിച്ചത് ഗുജറാത്ത് സര്‍ക്കാര്‍ കുറ്റവാളിയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു എന്നാണ്. ബില്‍ക്കിസ് ബാനോവിനെ കൂട്ട ബലാല്‍സംഗം ചെയ്ത പ്രതികളെ മുഴുവന്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ചിട്ടും ഗുജറാത്ത് സര്‍ക്കാര്‍ എല്ലാ കുറ്റവാളികളെയും വെറുതെ വിട്ട തീരുമാനം റദ്ദാക്കിക്കൊണ്ടാണ് കോടതി നിശിതമായ പരാമര്‍ശങ്ങള്‍ നടത്തിയത്.
ഗുജറാത്ത് സംസ്ഥാനം കുറ്റവാളികളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചുവെന്ന് സുപ്രീംകോടതി അതിന്റെ 251 പേജുള്ള വിധിയില്‍ എടുത്തു പറഞ്ഞു. 11 കുറ്റവാളികളും രണ്ടാഴ്ചയ്ക്കകം കീഴടങ്ങി തടവറയിലേക്ക് പോകാനും കോടതി നിര്‍ദ്ദേശിച്ചു. ജസ്റ്റിസുമാരായ ബി.വി. നാഗരത്‌നയും ഉജ്ജല്‍ ഭുയാനും ചേര്‍ന്ന ബഞ്ച് ആണ് വിധി പ്രസ്താവിച്ചത്.
ഇളവ് ഉത്തരവു പാസാക്കാൻ ഗുജറാത്ത് സംസ്ഥാനത്തിന് യോഗ്യതയില്ലെന്ന് വിധിയിൽ സുപ്രീം കോടതി വ്യക്തമാക്കി. ഇളവ് ചോദ്യം ചെയ്തുള്ള ബിൽക്കിസ് ബാനോയുടെ ഹർജി നിലനിൽക്കുന്നതാണെന്നും അതിൽ പറയുന്നു.
“ഗുജറാത്ത് സംസ്ഥാന സർക്കാരിന് 1 മുതൽ 13 വരെയുള്ള പ്രതികളുടെ ശിക്ഷ ഇളവ് ആവശ്യപ്പെട്ടുള്ള അപേക്ഷ സ്വീകരിക്കാൻ അധികാരമില്ലായിരുന്നു. അതിനാൽ ആഗസ്റ്റ് 10 ലെ ഇളവ് നിലനിൽക്കില്ല — സുപ്രീം കോടതി പറഞ്ഞു.
ഗുജറാത്ത് സർക്കാരിനെയും സുപ്രീം കോടതി വിമർശിച്ചു. നിയമവാഴ്ച ഉയർത്തിപ്പിടിക്കാൻ കുറ്റവാളികൾ ജയിലിലേക്ക് മടങ്ങണമെന്നും അവരെ സ്വതന്ത്രരായി വിഹരിക്കാൻ അനുവദിക്കില്ലെന്നും കോടതി പറഞ്ഞു.
പ്രതികളിലൊരാളുടെ റിമിഷൻ ഹർജിയിൽ 2022 മെയ് 13-ന് എല്ലാ കുറ്റവാളികളെയും മോചിപ്പിച്ച ഉത്തരവ് അസാധുവാണെന്നു സുപ്രീം കോടതി പറഞ്ഞു. കുറ്റകൃത്യം നടന്ന സംസ്ഥാനത്തിന്റെ നയത്തിന് അനുസൃതമായാണ് ശിക്ഷ ഇളവിനുള്ള അപേക്ഷ പരിഗണിക്കേണ്ടത് അല്ലാതെ വിചാരണ നടന്ന സ്ഥലത്തെ നയം നോക്കി അല്ല. ഒരു കുറ്റവാളിയെ വിചാരണ ചെയ്യുകയും ശിക്ഷിക്കുകയും ചെയ്യുന്ന സംസ്ഥാനത്തിന് മാത്രമേ കുറ്റവാളികളുടെ ഇളവ് ഹർജിയിൽ തീരുമാനമെടുക്കാൻ കഴിയൂ എന്ന് കോടതി പറഞ്ഞു. ഉത്തരവ് പുനഃപരിശോധിക്കാത്തതിന് ഗുജറാത്ത് സർക്കാരിനെ കോടതി കുറ്റപ്പെടുത്തി.