ഉന്നത വിദ്യാഭ്യാസമേഖലയില്‍ വീണ്ടും ഗവര്‍ണര്‍ നടപടിക്ക്. ഇടക്കാലത്തെ നിശ്ശബ്ദതയ്ക്കു ശേഷം ആരിഫ് മുഹമ്മദ്ഖാന്‍ സര്‍വ്വകലാശാലകളിലെ വി.സി.മാര്‍ക്കെതിരെ വീണ്ടും നടപടി തുടങ്ങി.
രണ്ടു വൈസ് ചാൻസർമാരെകൂടി പുറത്താക്കാൻ ഗവർണർ തീരുമാനിച്ചു. കാലിക്കറ്റ്, സംസ്കൃത സർവകലാശാല വിസിമാരെയാണ് പുറത്താക്കിയത്. 10 ദിവസത്തിനകം സ്ഥാനമൊഴിയണമെന്നാണ് രാജ്ഭവന്‍ ഉത്തരവ്. യുജിസി മാനദണ്ഡങ്ങൾക്ക് വിരുദ്ധമായാണ് വിസിമാരെ നിയമിച്ചത് എന്ന് ആരോപിച്ചാണ് ഗവര്‍ണറുടെ പുറത്താക്കല്‍.
ഡോ.എം.കെ.ജയരാജാണ് കാലിക്കറ്റ് വിസി. ഡോ.എം.വി.നാരായണനാണ് സംസ്കൃത സർവകലാശാല വി.സി. ഡിജിറ്റൽ, ഓപ്പൺ സർവകലാശാല വിസിമാരുടെ കാര്യത്തിൽ യുജിസിയോട് ഗവർണർ അഭിപ്രായം തേടിയിരുന്നു . ഹിയറിങിനു ശേഷമാണ് ഗവർണറുടെ നടപടി. ഓപ്പൺ സർവകലാശാല വിസി രാജിക്കത്ത് നൽകിയെങ്കിലും ഗവർണർ സ്വീകരിച്ചിട്ടില്ല.
നേരത്ത കണ്ണൂര്‍ സര്‍വ്വകലാശാല വൈസ ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ അടിയന്തിരമായി പുറത്തു പോകേണ്ട സാഹചര്യമുണ്ടായതിനു പിന്നിലും ഗവര്‍ണറുടെ കര്‍ക്കശമായ നിലപാടായിരുന്നു കാരണം. ടെക്‌നിക്കല്‍ സര്‍വ്വകലാശാലാ വി.സി.നിയമനത്തിലും ഗവര്‍ണര്‍ കര്‍ക്കശ നിലപാട് സ്വീകരിച്ചത് ഒട്ടേറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.