എഐസിസി വക്താവ് എന്ന ലേബലിൽ ചാനൽ ചർച്ചകളിൽ പ്രത്യക്ഷപ്പെട്ടിരുന്ന ഷമ മുഹമ്മദ് പാർട്ടിയുടെ ആരുമല്ലെന്ന കെ.സുധാകരന്റെ പരാമർശത്തിൽ ഫെയ്സ്ബുക്ക് പേജിൽ പ്രതികരിച്ച് ഷമ രംഗത്ത് വന്നു. എഐസിസി വക്താവ് എന്ന് തന്റെ ഐഡി പോസ്റ്റ് ചെയ്തിരിക്കുകയാണ് ഷമ.
മൈ ഐഡി എന്ന അടിക്കുറിപ്പോടെയാണ് ഷമ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വം സ്ത്രീകൾക്കു പ്രാധാന്യം നൽകിയില്ലെന്ന ഷമ മുഹമ്മദിന്റെ വിമർശനത്തോട് സുധാകരൻ പ്രതികരിച്ചത് ഷമ മുഹമ്മദ് പാർട്ടിയുടെ ആരുമല്ലെന്നും വിമർശനത്തെ കുറിച്ച് അവരോടു തന്നെ ചോദിച്ചാൽ മതിയെന്നുമായിരുന്നു.
വനിതാ ബിൽ പാസായതിനുശേഷമുള്ള തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി പട്ടികയിൽ ഒരു വനിത മാത്രമാണുള്ളത് എന്നത് സങ്കടകരമായ കാര്യമാണെന്നായിരുന്നു ഷമയുടെ വിമർശനം . കേരളത്തില്‍ 51 ശതമാനം സ്ത്രീകളുണ്ട്. നേതാക്കള്‍ സ്ത്രീകള്‍ക്കു പ്രാധാന്യം നല്‍കണം. തോൽക്കുന്നിടത്തു മാത്രമല്ല, സ്ത്രീകള്‍ക്കു ജയിക്കാവുന്ന സീറ്റുകള്‍ നല്‍കണം. സംവരണ സീറ്റായിരുന്നില്ലെങ്കിൽ ആലത്തൂരില്‍ രമ്യ ഹരിദാസിനെയും തഴയുമായിരുന്നുവെന്നും ഷമ കുറ്റപ്പെടുത്തിയിരുന്നു .
പാര്‍ടിയുടെ ഏതെങ്കിലും തലത്തില്‍ പ്രവര്‍ത്തിക്കുന്നയാളല്ല ഷമ മുഹമ്മദ് എന്നതാണ് കെ.സുധാകരന്‍ പറഞ്ഞത്. കണ്ണൂര്‍ സ്വദേശിയായ ഷമ മുഹമ്മദ്, കെ.സുധാകരന്‍ കണ്ണൂരില്‍ സ്ഥാനാര്‍ഥിയായപ്പോള്‍ നടത്തിയ വിമര്‍ശനം അദ്ദേഹം മറ്റൊരു രീതിയിലുള്ള എതിര്‍ നീക്കമായാണ് കണ്ടത്. ഷമ മുഹമ്മദ് കേരളത്തില്‍ എവിടെയെങ്കിലും സ്ഥാനാര്‍ഥിത്വത്തിനായി ആഗ്രഹിച്ചിരുന്നുവെന്നും അണിയറയില്‍ സംസാരമുണ്ട്.