ബെംഗളൂരുവിലെ ബ്രൂക്ക്ഫീൽഡ് ഏരിയയിലെ പ്രശസ്തമായ രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനത്തിൽ നാല് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ മൂന്ന് ജീവനക്കാരും ഒരു ഉപഭോക്താവും ഉൾപ്പെടുന്നു. പരിക്കേറ്റവരെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റിയതായും ഇപ്പോൾ ചികിത്സയിലാണെന്നും അധികൃതർ അറിയിച്ചു. ഇവരുടേത് നിസാര പരിക്കുകളാണെന്നും അപകടനില തരണം ചെയ്തതായും അധികൃതർ പറഞ്ഞു.
ഉച്ചയ്ക്ക് ഒരു മണിയോടെ ബാഗിൽ വച്ചിരുന്ന ഒരു വസ്തു പൊട്ടിത്തെറിച്ച് കഫേയിലും പരിസരത്തും കറുത്ത പുക ഉയരാൻ തുടങ്ങി. ഫോറൻസിക് സംഘം വസ്തുക്കൾ ശേഖരിച്ചു വരികയാണെന്നും പരിശോധനകൾക്ക് ശേഷം മാത്രമേ സ്‌ഫോടനത്തിൻ്റെ യഥാർത്ഥ കാരണം വ്യക്തമാകു എന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
കഫേയിൽ സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് ബാറ്ററികളും കത്തിയ ബാഗും ചില ഐഡി കാർഡുകളും കണ്ടെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ സ്‌ഫോടനവുമായി ബന്ധപ്പെട്ട ഗൂഢാലോചന സംബന്ധിച്ച ഊഹാപോഹങ്ങളും ഉയരുന്നുണ്ട്. സിറ്റിംഗ് ഏരിയയിലാണ് സ്‌ഫോടനമുണ്ടായതെന്നും അവിടെ സിലിണ്ടർ ഉണ്ടായിരുന്നില്ലെന്നും സംസ്ഥാന ആഭ്യന്തര മന്ത്രി പറഞ്ഞു.
ബോംബ് സ്‌ക്വാഡും സ്ഥലത്തുണ്ട്. അതേസമയം സ്‌ഫോടനത്തിന് മുമ്പുള്ള സംഭവങ്ങൾ കണ്ടെത്താൻ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. എന്താണ് സ്‌ഫോടനത്തിന് കാരണമെന്ന് അന്വേഷിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു.