ബെംഗളൂരുവിലെ ഐടി തലസ്ഥാനമായ വൈറ്റ് ഫീൽഡിനെ നടുക്കിയ രാമേശ്വരം കഫേ സ്‌ഫോടനം ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുക്കും . ബംഗളൂരു പോലീസും സെൻട്രൽ ക്രൈംബ്രാഞ്ചും ഇത് വരെ അന്വേഷിച്ചു വരികയായിരുന്നു. എന്നാൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ആഭ്യന്തര മന്ത്രാലയം കേസ് എൻഐഎയ്ക്ക് കൈമാറി. തിങ്കളാഴ്ച മുതൽ ഉദ്യോഗസ്ഥർ കേസ് കൈകാര്യം ചെയ്യും.
സംഭവത്തിൽ 10 പേർക്ക് പരിക്കേറ്റിരുന്നു. എല്ലാവരും ഇപ്പോൾ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്. പരിക്കേറ്റവരുടെ ചികിൽസ സംസ്ഥാനം ഏറ്റെടുക്കുമെന്ന് കർണാടക സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
സിസിടിവി ദൃശ്യങ്ങൾ അനുസരിച്ച് പ്രതിക്ക് 28 നും 30 നും ഇടയിൽ പ്രായമുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഉച്ചഭക്ഷണ സമയത്ത് കഫേയിൽ വന്ന് റവ ഇഡ്ഡലിക്കുള്ള കൂപ്പൺ വാങ്ങിയെങ്കിലും ഇഡ്ഡലി കഴിക്കാതെ കഫേയിൽ നിന്ന് ഇറങ്ങി. ഐഇഡി ഘടിപ്പിച്ച ബാഗ് അയാൾ ഉപേക്ഷിച്ചു. മുഖംമൂടിയും തൊപ്പിയും കൊണ്ട് മുഖം മറച്ചിരിക്കുന്ന സിസിടിവി ദൃശ്യങ്ങളിൽ നിന്നുള്ള സ്നാപ്പ്ഷോട്ടുകളും ബെംഗളൂരു പോലീസ് പുറത്തുവിട്ടു.
അതിനിടെ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ കടന്നാക്രമിച്ച പ്രതിപക്ഷം ബോംബ് സ്‌ഫോടനത്തിൻ്റെ വസ്തുതകൾ മറച്ചുവെക്കുകയാണെന്ന് പറഞ്ഞു. രാമേശ്വരം കഫേ സംഭവത്തിൽ വസ്തുതകൾ മറച്ചുവെക്കാനാണ് കോൺഗ്രസ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ആർ അശോകൻ വിമർശിച്ചു . കുറ്റവാളികളെ കുറിച്ച് ഒരു വിവരം പോലും സർക്കാർ വെളിപ്പെടുത്തിയില്ല. എഫ്എസ്എൽ റിപ്പോർട്ടിൽ മാറ്റം വരുത്താനാണ് അവർ ശ്രമിക്കുന്നത്. വിധാനസൗധയിൽ പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം വിളിച്ച സംഭവത്തിലും ഇതാണ് സംഭവിച്ചത്.– പ്രതിപക്ഷ നേതാവ് ആരോപിച്ചു.