പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർഥി സിദ്ധാർഥൻ ആത്മഹത്യചെയ്ത കേസിലെ മുഖ്യപ്രതി സിൻജോ ജോൺസണെ ഞായറാഴ്ച വൈകീട്ട് ഹോസ്റ്റലിൽ തെളിവെടുപ്പിനെത്തിച്ചപ്പോൾ ഒരു കൂസലും ഇല്ലാത്ത പെരുമാറ്റം. പോലീസിന്റെ ചോദ്യങ്ങൾക്ക് ഭാവഭേദങ്ങളൊന്നുമില്ലാതെയായിരുന്നു മറുപടി. കല്പറ്റ ഡിവൈ.എസ്.പി. ടി.എൻ. സജീവിന്റെ നേതൃത്വത്തിലായിരുന്നു ഹോസ്റ്റലിൽ എത്തിയത്.
സിദ്ധാർത്ഥനെ മർദിച്ച 21-ാം നമ്പർ മുറിയിൽ നിന്നും അടിക്കാനുപയോഗിച്ച വയർ സിൻജോ എടുത്തു നൽകി. കേസിലെ പ്രതിയും എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയുമായ അമൽ ഇസ്ഹാൻ താമസിച്ചിരുന്നത് 21-ാം നമ്പർ മുറിയിലാണ്. ഈ മുറിയിൽവെച്ചാണ് കഴിഞ്ഞ 16-ന് സിൻജോയും അമൽ ഇസ്ഹാനും ചേർന്ന് സിദ്ധാർഥനെ ചോദ്യംചെയ്തതത്.
വിചാരണ നടത്തിയ ഹോസ്റ്റൽ നടുമുറ്റവും സിൻജോ പോലീസ് ഉദ്യോഗസ്ഥർക്ക് കാണിച്ചുകൊടുത്തു. സിൻജോ താമസിച്ചിരുന്ന 36-ാം നമ്പർ മുറിയിൽ കണ്ട കറുപ്പുനിറമുള്ള റബ്ബർചെരുപ്പുകൾ തന്റേതാണെന്ന് സിൻജോ സമ്മതിച്ചു.