ഇലക്ടറല്‍ ബോണ്ട് വിഷയത്തില്‍ സുപ്രീംകോടതി രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ എസ്.ബി.ഐ.യെ അക്ഷരാര്‍ഥത്തില്‍ വെള്ളം കുടിപ്പിച്ചുകൊണ്ടിരിക്കയാണ്. ഇലക്ടറല്‍ ബോണ്ട് വിഷയത്തില്‍ നല്‍കപ്പെട്ട ഹര്‍ജിയില്‍ കക്ഷി ചേര്‍ന്ന ഏക രാഷ്ട്രീയ പാര്‍ടി സി.പി.എം. മാത്രമാണ് എന്ന വസ്തുതയും ശ്രദ്ധേയമാണ്.
ബോണ്ടുകളുടെ വിശദാംശം നല്‍കാന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുംവരെ സാവകാശം ചോദിച്ച ബാങ്കിനെ ഇന്ന് സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച് എടുത്തിട്ട് കുടഞ്ഞു. എത്രയോ വലിയ സംവിധാനമുള്ള ബാങ്ക് കഴിഞ്ഞ 26 ദിവസം എന്തു ചെയ്യുകയായിരുന്നു എന്ന് ചോദിച്ച ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ് മാര്‍ച്ച് 12-ന് അതായത് ചൊവ്വാഴ്ച തന്നെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. മാർച്ച് 15 ന് വൈകുന്നേരം 5 മണിക്കകം ബാങ്ക് അതിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പങ്കിട്ട വിശദാംശങ്ങൾ പ്രസിദ്ധീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.
ഈ കേസില്‍ എസ്.ബി.ഐ. കോടതിയില്‍ വാദിക്കുന്നതിനു പിന്നില്‍ കേന്ദ്രഭരണകക്ഷിയായ ബിജെപിയുടെ ഇലക്ടറല്‍ ബോണ്ട് സംഭാവനകള്‍ തിരഞ്ഞെടുപ്പ് കഴിയുംവരെ പുറത്തറിയാതിരിക്കാനാണ് എന്ന ആക്ഷേപം ശക്തമായി ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ ബാങ്കിനെ ഇങ്ങനെ കോടതിയില്‍ വെള്ളം കുടിപ്പിച്ചതിനു പിന്നില്‍ ഒരു വനിതയാണ്.-ജയ താക്കൂര്‍. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ), സിപിഐ (എം) എന്നിവയ്‌ക്കൊപ്പം ഇലക്ടറൽ ബോണ്ട് പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപ്പീലിലെ ഹരജിക്കാരിലൊരാളായ ജയ താക്കൂർ അഭിഭാഷകൻ വരുൺ താക്കൂർ മുഖേന സമർപ്പിച്ച ഹർജിയാണ് ഇപ്പോൾ ഇലക്ടറൽ ബോണ്ട് എന്ന വലിയ അഴിമതി സംവിധാനത്തെ തുറന്നു കാട്ടാൻ സഹായിച്ചത്.
മധ്യപ്രദേശിലെ സാഗർ ജില്ലയിലെ ബന്ദ സ്വദേശിയായ ജയ താക്കൂർ മധ്യപ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയാണ്. “പണം സംഭാവന ചെയ്യുന്ന ആളുകൾ, അവരുടെ പേരുകൾ വെളിപ്പെടുത്തിയിരുന്നില്ല, ഇത് നമ്മുടെ ജനാധിപത്യത്തിന് ഭാവിയിൽ ഒരു പ്രശ്നം സൃഷ്ടിക്കുമെന്ന് ആ സമയത്ത് (2018-ൽ ) ഞാൻ മനസ്സിലാക്കി. തെരഞ്ഞെടുപ്പിൽ ഒരിടത്തും ബി.ജെ.പിയെ പരാജയപ്പെടുത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ഞാൻ ഇങ്ങനെ ചിന്തിച്ചത്. രാഷ്ട്രീയ പാർട്ടികൾക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ഫണ്ട് ഒരു വലിയ പ്രശ്നമാണ്. ”–അവർ പറഞ്ഞു. തിരഞ്ഞെടുപ്പ് ഫണ്ടിംഗിലെ സുതാര്യത കുറഞ്ഞുവെന്ന തോന്നൽ ആണ് ജയ താക്കൂർ കോടതിയെ സമീപിക്കണമെന്ന തോന്നൽ ഉണ്ടാക്കിയത്.
ഇപ്പോഴത്തെ വിധി കോൺഗ്രസ് പാർട്ടിയുടെ താൽപ്പര്യത്തിന് എതിരാണെന്ന് കരുതുന്നില്ലെന്ന് ജയ താക്കൂർ പറഞ്ഞു. “ഏത് കോർപ്പറേറ്റ് ഗ്രൂപ്പിൽ നിന്നും ഫണ്ട് നേടുന്ന ഏതൊരു പാർട്ടിയും കോർപ്പറേറ്റ് ഗ്രൂപ്പിൻ്റെ പേര് വെളിപ്പെടുത്തണം.”– അവർ പറഞ്ഞു.
പുതിയൊരു നിയമ പോരാട്ടത്തിനും ഇന്ന് ജയ തുടക്കം കുറിച്ചിട്ടുണ്ട്.2023 ഡിസംബറിൽ നടപ്പാക്കിയ പുതിയ നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച്, രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കരുതെന്ന് കേന്ദ്രത്തിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച ജയ താക്കൂർ സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കയാണ്. ഈ പ്രശ്നവും ഇപ്പോൾ കത്തി നിൽക്കുമ്പോഴാണ് ജയയുടെ ഹർജി.