ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളുടെ പേരിൽ നിന്നും മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി, നര്‍ഗീസ് ദത്ത് എന്നീ നാമങ്ങൾ വെട്ടി മാറ്റി. പ്രിയദര്‍ശന്‍ ഉള്‍പ്പെടുന്ന ദേശീയ ചലച്ചിത്ര പുരസ്‌കാര സമിതിയുടെ ശുപാര്‍ശകള്‍ വാര്‍ത്ത വിനിമയ മന്ത്രാലയം അംഗീകരിച്ചു.
നവാഗത സംവിധായകനുള്ള പുരസ്‌കാരത്തിന്റെ പേരില്‍ നിന്നാണ് ഇന്ദിരാ ഗാന്ധിയെ ഒഴിവാക്കിയിരിക്കുന്നത്. ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള പുരസ്‌കാരത്തില്‍ നിന്ന് നര്‍ഗീസ് ദത്തിന്റെ പേരും നീക്കി. ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡിനടക്കം നല്‍കിയിരുന്ന സമ്മാനത്തുകയും വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് എല്ലാ വർഷവും ഇന്ത്യൻ ചലച്ചിത്ര പ്രതിഭകൾക്ക് നൽകുന്ന ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരത്തിനുള്ള പാരിതോഷികം 10 ലക്ഷം രൂപയിൽ നിന്ന് 15 ലക്ഷം രൂപയായി ഉയർത്തി.
കൂടാതെ, സ്വർണ കമൽ അവാർഡുകൾക്കുള്ള സമ്മാനത്തുക 3 ലക്ഷം രൂപയായും രജത് കമൽ ജേതാക്കൾക്ക് 2 ലക്ഷം രൂപയായും വർധിപ്പിച്ചു.
ഐ ആൻഡ് ബി മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി നീർജ ശേഖറാണ് സമിതിയുടെ അധ്യക്ഷൻ.
ചലച്ചിത്ര നിർമ്മാതാക്കളായ പ്രിയദർശൻ, വിപുൽ ഷാ, ഹവോബാം പബൻ കുമാർ, സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ മേധാവി പ്രസൂൺ ജോഷി, ഛായാഗ്രാഹകൻ എസ് നല്ലമുത്തു, ഐ ആൻഡ് ബി ജോയിൻ്റ് സെക്രട്ടറി പൃഥുൽ കുമാർ, മന്ത്രാലയത്തിൻ്റെ ഡയറക്ടർ കമലേഷ് കുമാർ സിൻഹ എന്നിവരും ഉൾപ്പെട്ടതാണ് സമിതി.