ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യയുടെ എട്ട് മുൻനാവികർ കുറ്റമുക്തരായി തിരിച്ചെത്തിയതിന് പിന്നിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ഇടപെടലെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി . നാവികരെ ഖത്തർ ജയിലിൽ നിന്ന് മോചിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഷാരൂഖ് ഖാന്റെ സഹായം തേടിയെന്ന് രാജ്യസഭാ മുൻ എംപിയുമായ സുബ്രഹ്മണ്യൻ സ്വാമി പ്രതികരിച്ചു . ഖത്തർ സന്ദർശനവുമായി ബന്ധപ്പെട്ട പ്രധാനമന്ത്രിയുടെ സമൂഹമാദ്ധ്യമ പോസ്റ്റിന് താഴെയായിരുന്നു സ്വാമിയുടെ പ്രതികരണം.
മോദി ഖത്തറില്‍ പോകുമ്പോള്‍ ഷാരൂഖ് ഖാനെയും ഒപ്പം കൂട്ടണമെന്ന് സ്വാമി പരിഹാസ രൂപേണ പ്രതികരിച്ചു. മോദിയുടെ പ്രത്യേകമായ ഇടപെടലാണ് മുന്‍ നാവികരുടെ മോചനം സാധ്യമാക്കിയതെന്ന രീതിയിലുള്ള പ്രധാനമന്ത്രിയുടെ അനുയായികളുടെ അവകാശവാദത്തിനെ പരിഹസിക്കുന്നതാണ് കുറിപ്പ്.
അടുത്ത രണ്ടുദിവസം യുഎഇയും ഖത്തറും സന്ദർശിക്കുമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കാൻ ഇത് സഹായിക്കുമെന്നുമായിരുന്നു മോദിയുടെ പോസ്റ്റ്. ഇതിന് പ്രതികരണമായിട്ടായിരുന്നു സ്വാമിയുടെ കമന്റ്. ‘ഖത്തർ ഷെയ്‌ഖുമാരിൽ സ്വാധീനം ചെലുത്തുന്നതിൽ വിദേശകാര്യ മന്ത്രാലയവും ദേശീയ സുരക്ഷാ ഏജൻസിയും പരാജയപ്പെട്ടപ്പോൾ വിലയേറിയ ഒത്തുതീർപ്പിലൂടെ നമ്മുടെ നാവികരെ മോചിപ്പിക്കുന്നതിനായി ഇടപെട്ട ഷാരൂഖ് ഖാനെയും ഖത്തർ സന്ദർശനത്തിൽ ഒപ്പം കൂട്ടണം’- ഇങ്ങനെയായിരുന്നു സുബ്രഹ്മണ്യൻ സ്വാമി കുറിച്ചത്.
എന്നാൽ ഷാരൂഖ് ഖാൻ സുബ്രഹ്മണ്യൻ സ്വാമിയുടെ വാദങ്ങൾ തള്ളി. ‘ഖത്തർ ജയിലിൽ നിന്ന് ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരെ വിട്ടയച്ചതിൽ ഷാരൂഖ് ഖാന്റെ പങ്കിനെക്കുറിച്ചുള്ള റിപ്പോർട്ടുകളും വാദങ്ങളും അടിസ്ഥാനരഹിതമാണെന്നും നാവികരെ വിജയകരമായി പുറത്തെത്തിച്ചതിന് പിന്നിൽ പൂർണമായും പ്രവർത്തിച്ചത് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരാണെന്നും ഖാന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.