സ്വാതന്ത്ര്യാനന്തരം അധികാരത്തിലിരുന്നവർക്ക് ആരാധനാലയങ്ങളുടെ പ്രാധാന്യം മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്നും രാഷ്ട്രീയ കാരണങ്ങളാൽ സ്വന്തം സംസ്‌കാരത്തെ അപമാനിക്കുന്ന പ്രവണതയുണ്ടാക്കിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.
“രാഷ്ട്രീയ നേട്ടങ്ങൾ കാരണം അവർ സ്വന്തം സംസ്കാരത്തെയും ഭൂതകാലത്തെയും കുറിച്ച് ലജ്ജിച്ചു. ഒരു രാജ്യത്തിനും അതിൻ്റെ ഭൂതകാലത്തെ മറന്നും തുടച്ചു മാറ്റിയും അതിൻ്റെ വേരുകൾ മുറിച്ചും വികസിക്കാൻ കഴിയില്ല. കഴിഞ്ഞ 10 വർഷമായി സ്ഥിതി മാറി.– മോദി പറഞ്ഞു. ബിജെപിയുടെ നേതൃത്വത്തിലുള്ള ‘ഇരട്ട എഞ്ചിൻ’ സർക്കാരിൻ്റെ നയം വികസനവും പൈതൃക സംരക്ഷണവുമാണെന്ന് മോദി കൂട്ടിച്ചേർത്തു.
പൈതൃക വികസനത്തിൽ സർക്കാർ ഊന്നൽ നൽകുന്നത് രാജ്യത്തെ യുവാക്കൾക്ക് വൻതോതിൽ പ്രയോജനം ചെയ്തിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത്തരം പൈതൃക കേന്ദ്രങ്ങളിലേക്കുള്ള തീർഥാടകരുടെ എണ്ണം വർധിക്കുന്നതോടെ ദരിദ്രരുടെ പോലും ഉപജീവനമാർഗം വർധിക്കുന്നതായി അദ്ദേഹം പറഞ്ഞു.
“കഴിഞ്ഞ ഒരു വർഷത്തിനിടെ 8.5 കോടി ആളുകൾ കാശി സന്ദർശിച്ചു, 5 കോടിയിലധികം ആളുകൾ ഉജ്ജയിനിലെ മഹാകാൽ ലോക് സന്ദർശിച്ചു, 19 ലക്ഷത്തിലധികം ഭക്തർ കേദാർധാം സന്ദർശിച്ചു. രാമക്ഷേത്ര പ്രതിഷ്ഠ നടന്ന് 12 ദിവസത്തിനുള്ളിൽ 24 ലക്ഷത്തിലധികം സന്ദർശകരെയാണ് അയോധ്യ കണ്ടത്.”–11,600 കോടിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് തുടക്കമിട്ട ശേഷം ഗുവാഹത്തിയിൽ നടന്ന കൂറ്റൻ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു. സ്വാതന്ത്ര്യാനന്തരം ദീർഘകാലം ഭരണം നടത്തിയവർക്ക് ഇത്തരം വിശ്വാസകേന്ദ്രങ്ങളുടെ മൂല്യവും പ്രാധാന്യവും മനസ്സിലാക്കാൻ കഴിയാതെ അവർ അവയെ അവഗണിച്ചുവെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
“കഴിഞ്ഞ ദശകത്തിൽ റെക്കോഡ് എണ്ണം വിനോദസഞ്ചാരികൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ സന്ദർശിച്ചു. ചരിത്രപരമായ സ്ഥലങ്ങൾ ഉയർത്തുന്നതിന് ഞങ്ങൾ ഒരു പുതിയ പദ്ധതി ആരംഭിക്കും. അതുകൊണ്ടാണ് ഈ വർഷത്തെ ബജറ്റിൽ ഞങ്ങൾ ടൂറിസത്തിന് പ്രാധാന്യം നൽകിയത്. അസമിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും വലിയ അവസരമുണ്ട്. വടക്കുകിഴക്കൻ മേഖല ബിജെപിയുടെ ശ്രദ്ധാകേന്ദ്രമാണ്.”– അദ്ദേഹം പറഞ്ഞു.