നിർണായക വിധികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുകൂലമായ നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചതെന്ന് വിമർശിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. സുപ്രീം കോടതിക്കെതിരെ ആരോപണങ്ങളുടെ നിര തന്നെ ബേബിഅഴിച്ചുവിട്ടു.
കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെഎസ്‌ടിഎ) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ശനിയാഴ്ച കണ്ണൂർ മുനിസിപ്പൽ ഹയർസെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച മുൻകാല അധ്യാപകരുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബേബി. പാർലമെൻ്ററി ജനാധിപത്യ സംവിധാനം ബിജെപിയാണ് തകർത്തതെന്ന് ബേബി പറഞ്ഞു. പാർലമെൻ്റിനുള്ളിൽ പോലും ജനാധിപത്യം കടുത്ത ആക്രമണത്തിന് വിധേയമാണ്. അവർ എന്തും ചെയ്യും. മറ്റുള്ളവരോട് ഇടപെടാൻ യാതൊരു മര്യാദയുമില്ലാത്ത ഫാസിസ്റ്റ് സർക്കാരാണ് ഇന്ത്യയിലെന്നും ബേബി പറഞ്ഞു.
“ഫാസിസ്റ്റ് സമീപനം അവലംബിക്കാതെ പോലും തൻ്റെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ കഴിയുന്നത്ര മിടുക്കനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. നരേന്ദ്രമോദിയെ ബുദ്ധിമുട്ടിക്കുന്ന വിധികളൊന്നും സുപ്രീം കോടതി പോലും പ്രഖ്യാപിക്കില്ല. ഞാൻ ഇത് ഉത്തരവാദിത്തത്തോടെയാണ് പറയുന്നത്. നമ്മുടെ ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയ സുപ്രീം കോടതി വിധി ഇന്ത്യയിലെ ജുഡീഷ്യറിയുടെ ചരിത്രത്തെ അപമാനിക്കുന്നതാണ്” –ബേബി ആരോപിച്ചു.
‘അദാനിയും ഹിൻഡൻബർഗുമായി ബന്ധപ്പെട്ട് ഒരു കേസ് കോടതിയിൽ വന്നപ്പോൾ അദാനിക്ക് അനുകൂലമായ നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചത്. ഈ കേസിൻ്റെ വിചാരണ വേളയിൽ, ഹരജിക്കാരൻ പ്രതിയായതോടെ സ്ഥിതി പരിഹാസ്യമായി.”–അദ്ദേഹം പറഞ്ഞു.
തന്റെ ഈ പ്രസംഗം പ്രസിദ്ധീകരിച്ചാൽ എനിക്കെതിരെ കേസ് എടുത്തേക്കാം, പക്ഷേ തനിക്കത് പ്രശ്‌നമല്ലെന്നും ബേബി പറഞ്ഞു.