ബിജെപിയില്‍ ചേരാന്‍ തന്റെ മേൽ സമ്മര്‍ദ്ദമുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. എന്നാല്‍ താന്‍ ഒരിക്കലും ബിജെപിയിലേക്ക് പോകില്ലെന്നും അദ്ദേഹം പറഞ്ഞു. എന്ത് ഗൂഢാലോചനയും നടത്തിയാലും താന്‍ വളയാന്‍ പോകുന്നില്ലെന്നും ഡല്‍ഹിയിലെ രോഹിണിയില്‍ ഒരു സ്‌കൂളിന്റെ തറക്കല്ലിട്ട ശേഷം കെജ്രിവാള്‍ വ്യക്തമാക്കി. ആം ആദ്മി പാര്‍ട്ടിയുടെ എം.എല്‍.എമാരെ പണം നല്‍കി സ്വാധീനിക്കാന്‍ ബിജെപി നേതാക്കള്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
“അവർക്ക് ഞങ്ങൾക്കെതിരെ എന്ത് ഗൂഢാലോചനയും നടത്താം, പക്ഷേ ഒന്നും സംഭവിക്കില്ല. ഞാൻ അവർക്കെതിരെ ഉറച്ചുനിൽക്കുകയാണ്, ഞാൻ കുമ്പിടാൻ പോകുന്നില്ല. ‘വരൂ, ബിജെപിയിൽ ചേരൂ, ഞങ്ങൾ നിങ്ങളെ വെറുതെ വിടാം’ എന്ന് അവർ പറയുന്നു. പക്ഷേ ഞാനൊരിക്കലും ചെയ്യില്ല. ഞങ്ങൾ എന്തിന് ബിജെപിയിൽ ചേരണം. നിങ്ങൾ ബിജെപിയിൽ ചേർന്നാൽ എല്ലാ പാപങ്ങളും പൊറുക്കപ്പെടും.” കെജ്രിവാൾ പറഞ്ഞു.
കെജ്രിവാളിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള കേസുകളുമായി എത്രയോ നാളുകളായി ഇ.ഡി. അദ്ദേഹത്തിനെ പിടികൂടാന്‍ ശ്രമം തുടങ്ങിയിട്ട്. മദ്യനയക്കേസുകളുമായി ബന്ധപ്പെട്ട് കെജ്രിവാളിനെ കുരുക്കാന്‍ തീവ്ര ശ്രമങ്ങള്‍ നടക്കുന്നു. എന്നാല്‍ ബിജെപിയിലേക്ക് മാറിക്കഴിഞ്ഞാല്‍ ഇത്തരം കേസുകളെല്ലാം ഒഴിവാകും എന്ന സന്ദേശം പശ്ചിമബംഗാള്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷി ഭരണമുള്ള സംസ്ഥാനങ്ങളിലെ നടപടിയിലൂടെ ബിജെപി നല്‍കിയിട്ടുണ്ട്. കേസുകളില്‍ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി സമ്മര്‍ദ്ദത്തിലാക്കി സ്വന്തം പാളയത്തിലെത്തിക്കാനുള്ള ശ്രമമാണ് ഇ.ഡി. നടത്തുന്നതെന്ന് നേരത്തെ കോണ്‍ഗ്രസ് പ്രസിഡണ്ട് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ആരോപിച്ചിട്ടുണ്ട്.
മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര അന്വേഷണ ഏജൻസി ഇതുവരെ അരവിന്ദ് കെജ്‌രിവാളിന് അഞ്ച് തവണയാണ് സമൻസ് അയച്ചിരിക്കുന്നത്. ജനുവരി 18ന് ഹാജരാകണമെന്ന ആവശ്യപ്പെട്ടായിരുന്നു ഇഡിയുടെ നാലാമത്തെ നോട്ടീസ്. ജനുവരി മൂന്ന്, ഡിസംബർ 21, നവംബർ രണ്ട്, തീയതികളിലായിരുന്നു നേരത്തെ നോട്ടീസ് നൽകിയിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മുൻ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കമുള്ളവർ നേരത്തെ അറസ്റ്റിലായിരുന്നു.