ഉത്തരാഖണ്ഡ് നിയമസഭയില്‍ അവതരിപ്പിച്ച ഏകീകൃത സിവില്‍ കോഡ് ബില്ലില്‍ “ലിവിങ് ടുഗെതര്‍” ( “ലിവ് ഇൻ” റിലേഷൻഷിപ്പ് ) എന്ന രീതിയില്‍ വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്ന സ്ത്രീപുരുഷന്‍മാരുടെ കാര്യത്തിലുള്ള നിബന്ധനകളും അവര്‍ക്കുള്ള അവകാശങ്ങളും ഒരു പോലെ ചര്‍ച്ചയാകുന്നു.
പ്രധാനപ്പെട്ട ഒരു അവകാശം, “ലിവ് ഇൻ” ബന്ധങ്ങളിൽ നിന്ന് ജനിക്കുന്ന കുട്ടികൾക്ക് നിയമപരമായ അംഗീകാരം ലഭിക്കും, അതായത്, അവർ ‘ദമ്പതികളുടെ’ നിയമാനുസൃത കുട്ടിയായിരിക്കും. വിവാഹിതരായ ആളുകൾക്ക് ജനിക്കുന്ന കുട്ടിയ്‌ക്ക് കിട്ടുന്ന എല്ലാ അവകാശങ്ങളും ഈ കുട്ടിയ്ക്കും ലഭിക്കും. എല്ലാ കുട്ടികൾക്കും മാതാപിതാക്കളുടെ സ്വത്ത് ഉൾപ്പെടെ തുല്യമായിരിക്കും. “ലിവ് ഇൻ” റിലേഷൻഷിപ്പ് സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ നൽകിയാൽ മൂന്ന് മാസം തടവോ ഇരുപത്തി അയ്യായിരം രൂപ പിഴയോ, അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ടി വരും.
“ലിവ് ഇൻ” റിലേഷൻ രജിസ്റ്റർ ചെയ്തില്ലെങ്കിൽ പരമാവധി ആറ് മാസം തടവോ ഇരുപത്തി അയ്യായിരം രൂപ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും ഒന്നിച്ചോ അനുഭവിക്കേണ്ടിവരും. രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ ആ ബന്ധം അവസാനിപ്പിക്കണമെങ്കിൽ രേഖാമൂലമുള്ള പ്രസ്താവന ആവശ്യമാണ്. അതിന് ഒരു ഫോർമാറ്റ് തയ്യാറാക്കും. ബന്ധം അവസാനിപ്പിക്കുന്നതിനുള്ള കാരണങ്ങൾ ബോധിപ്പിക്കണം. നിങ്ങൾ അറിയിക്കുന്ന കാരണങ്ങൾ ‘തെറ്റാണ്’ അല്ലെങ്കിൽ ‘സംശയാസ്പദമാണെന്ന്’ രജിസ്ട്രാർക്ക് തോന്നുന്നുവെങ്കിൽ പൊലീസിനെ അറിയിക്കും. ലിവിംഗ് പങ്കാളി ഉപേക്ഷിച്ചാൽ സ്ത്രീയ്ക്ക് ക്ലെയിം നഷ്ടപരിഹാരം ലഭിക്കും.
ലിവിംഗ് ടുഗദർ പങ്കാളികൾ ജില്ലാ അധികാരികളിൽ രജിസ്റ്റർ ചെയ്യണം. കൂടാതെ ഇരുപത്തിയൊന്ന് വയസിന് താഴെയുള്ളവരാണെങ്കിൽ ഒരുമിച്ച് ജീവിക്കണമെങ്കിൽ മാതാപിതാക്കളുടെ സമ്മതം വേണം. പങ്കാളി സംസ്ഥാനത്തിന് പുറത്തുള്ളയാളാണെങ്കിലും രജിസ്ട്രേഷൻ നിർബന്ധമാണ്.
പങ്കാളി വിവാഹിതനാണെങ്കിൽ അല്ലെങ്കിൽ മറ്റൊരു ബന്ധമുണ്ടെങ്കിൽ, പങ്കാളിക്ക് പ്രായപൂർത്തിയായിട്ടില്ലെങ്കിൽ, നിർബന്ധിച്ചോ വഞ്ചനയിലൂടെയോ പങ്കാളിയെ സമ്മതിപ്പിക്കുന്ന ലിവിംഗ് ബന്ധങ്ങളും രജിസ്റ്റർ ചെയ്യാൻ കഴിയില്ല.
എല്ലാ പൗരന്മാർക്കും ബാധകമായ പൊതുനിയമമാണ് ഏകീകൃത സിവിൽ കോഡ്. വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കൽ തുടങ്ങിയവയ്ക്ക് മതത്തെ അടിസ്ഥാനമാക്കിയുള്ള നിയമങ്ങൾ ഇല്ല. ബഹുഭാര്യത്വത്തിനും ശൈശവവിവാഹത്തിനും പൂർണ്ണമായ നിരോധനം ഏർപ്പെടുത്തും. എല്ലാ മതങ്ങളിലുമുള്ള പെൺകുട്ടികളുടെ വിവാഹപ്രായം ഏകീകരിക്കും.