പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ തിങ്കളാഴ്ച നടത്തിയ പ്രസംഗം അദ്ദേഹത്തിന്റെ ചാഞ്ചാട്ടത്തിന്റെ സൂചന എന്ന നിലയില്‍ ചര്‍ച്ചയാകുന്നു. മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് ജില്ലയില്‍ നടന്ന ഒരു റാലിയില്‍ ഉദ്ധവ് താക്കറെ പറഞ്ഞത് ഇങ്ങനെയാണ്- ‘ ഞങ്ങള്‍ ഒരിക്കലും നിങ്ങളുടെ ശത്രുക്കളല്ലെന്ന് മോദിജിയോട് പറയാന്‍ ആഗ്രഹിക്കുന്നു. ഇന്നും നമ്മള്‍ ശത്രുക്കളല്ല. ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ടായിരുന്നു. ശിവസേന നിങ്ങളോടൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ തവണ ഞങ്ങള്‍ സഖ്യത്തിനു വേണ്ടി പ്രചാരണം നടത്തിയിരുന്നു. വിനായക് റാവുത്തിനെപ്പോലുള്ള ഞങ്ങളുടെ എം.പി.മാര്‍ വിജയിച്ചതു കൊണ്ടാണ് നിങ്ങള്‍ പ്രധാനമന്ത്രിയായത്. പിന്നീട് ഞങ്ങളില്‍ നിന്നും അകന്നതാണ്.’
ബിഹാറില്‍ നിതീഷ്‌കുമാര്‍ ബിജെപി പക്ഷത്തേക്ക് മാറിയതു പോലെ തങ്ങള്‍ക്കും വേണമെങ്കില്‍ മാറാന്‍ സാഹചര്യമുണ്ട് എന്ന സാധ്യതയാണ് ഉദ്ധവിന്റെ മനസ്സിലെന്ന് പ്രസംഗത്തില്‍ സൂചനയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. “നിങ്ങൾ ഞങ്ങളെ വിട്ടുപോയതാണ് , ഞങ്ങൾ നിങ്ങളെ വിട്ടുപോയിട്ടില്ല” എന്ന രൂപത്തിലുള്ള പ്രസംഗം വീണ്ടും കൂടിച്ചേരാനുള്ള വാതിൽ തുറന്നിടൽ ആണെന്നാണ് വിലയിരുത്തൽ.
ഒരു അഴിമതിക്കേസിൽ ഉദ്ധവിന്റെ മകൻ ആദിത്യ താക്കറെയുടെ അടുത്ത സുഹൃത്ത് സൂരജ് ചവാനെ ഇഡി അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. സ്‌പോർട്‌സ് ക്വാട്ടയിൽ പഞ്ചനക്ഷത്ര ഹോട്ടൽ നിർമിച്ചതുമായി ബന്ധപ്പെട്ട് ഉദ്ധവ് താക്കറെയുടെ അടുത്ത സുഹൃത്ത് രവീന്ദ്ര വൈകാറിനെ കേന്ദ്ര ഏജൻസികൾ രണ്ടുതവണ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഇഡിയുടെ കൈകൾ ഉദ്ധവിൻ്റെ കുടുംബത്തിലേക്ക് എത്തുകയാണ്. ഉദ്ധവ് കടുത്ത സമ്മർദ്ദത്തിലാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് പുതിയ പ്രസംഗം. നിങ്ങൾ ഞങ്ങളെ വിട്ടുപോയതാണ് , ഞങ്ങൾ നിങ്ങളെ വിട്ടുപോയിട്ടില്ല എന്ന രീതിയിൽ താക്കറെ തങ്ങളുടെ പഴയ ബന്ധത്തെ കുറിച്ച് മോദിയെ ഓർമ്മിപ്പിക്കുകയാണ്, ചർച്ചയുടെ വാതിൽ തുറന്നിട്ടിരിക്കുകയാണ്, ഉദ്ധവ് ബിജെപിയെ നേരിട്ട് ക്ഷണിക്കുകയാണ് എന്ന സംശയം ഉയരുന്നത്.