ഹിന്ദു ദേവതയായ സരസ്വതിയെ അനാദരിച്ച് മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് രാജസ്ഥാനിലെ ബാരൻ ജില്ലയിൽ സർക്കാർ സ്‌കൂൾ അധ്യാപികയെ സസ്‌പെൻഡ് ചെയ്തു. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവാറിൻ്റെ ഉത്തരവിനെ തുടർന്നാണ് പ്രൈമറി സ്‌കൂൾ അധ്യാപിക ഹേംലത ബൈർവയെ വെള്ളിയാഴ്ച സസ്പെൻഡ് ചെയ്തത്. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ബാരൻ ജില്ലാ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
നടപടിക്ക് അടിസ്ഥാനമായ സംഭവം ഇങ്ങനെയാണ്: ഈ വർഷം ജനുവരി 26ന് സ്‌കൂളിൽ നടന്ന റിപ്പബ്ലിക് ദിന ചടങ്ങിനിടെ പ്രൈമറി ടീച്ചറും മറ്റ് നാട്ടുകാരും തമ്മിൽ തർക്കമുണ്ടായി. ചടങ്ങിൽ മഹാത്മാഗാന്ധിയുടെയും ഭീം റാവു അംബേദ്കറുടെയും ചിത്രങ്ങൾക്കൊപ്പം സരസ്വതിദേവിയുടെ ചിത്രം വേദിയിൽ വയ്ക്കാൻ ബൈർവ വിസമ്മതിച്ചു. സരസ്വതിയുടെ ചിത്രം വേദിയിൽ വയ്ക്കണമെന്ന് പ്രദേശവാസികൾ നിർബന്ധിച്ചു. അപ്പോൾ സരസ്വതി ദേവി സ്‌കൂളിനും വിദ്യാഭ്യാസത്തിനും ഒന്നും നൽകിയിട്ടില്ലെന്ന് പറഞ്ഞ് ടീച്ചർ പ്രതികരിച്ചു എന്നതാണ് പരാതി.
നാട്ടുകാരുടെ മതവികാരം വ്രണപ്പെടുത്തുന്നതിനും പ്രകോപിപ്പിച്ചതിനും അധ്യാപിക ഉത്തരവാദിയാണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് സസ്പെൻഷൻ ഉത്തരവിൽ പറയുന്നത്.
ലവ് ജിഹാദ് ആരോപിച്ച് കോട്ട ജില്ലയിലെ സംഗോഡ് മേഖലയിലെ സർക്കാർ സീനിയർ സെക്കൻഡറി സ്‌കൂളിലെ ഖജൂരിയിൽ നിന്നുള്ള മറ്റ് രണ്ട് സർക്കാർ അധ്യാപകരെ വ്യാഴാഴ്ച സസ്‌പെൻഡ് ചെയ്യുകയും മൂന്നാമത്തെ വനിതാ അധ്യാപികയ്‌ക്കെതിരെ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു പിന്നാലെയാണ് പുതിയ കേസ്.