സംസ്ഥാനങ്ങളുടെ യൂണിയൻ എന്ന നിലയിൽ വിഭാവനം ചെയ്യപ്പെടുന്ന ഇന്ത്യൻ ഫെഡറൽ ജനാധിപത്യം കേന്ദ്രസർക്കാരിൻ്റെ ജനാധിപത്യവിരുദ്ധമായ മനോഭാവത്താൽ തകർന്നുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച ന്യൂഡൽഹിയിൽ പറഞ്ഞു. കേന്ദ്രത്തിൻ്റെ ‘യൂണിയൻ ഓവർ സ്റ്റേറ്റ്’ മാനസികാവസ്ഥയെ വിമർശിച്ച പിണറായി കേന്ദ്രം സംസ്ഥാനങ്ങൾക്ക് മേൽ സ്വയം മേൽക്കോയ്മ അടിച്ചേൽപ്പിക്കുന്നതായും ഇത് സാമ്പത്തിക കാര്യങ്ങളിൽ മാത്രമല്ല പ്രതിപക്ഷം ഭരിക്കുന്ന ഗവർണർമാരുടെ പ്രവർത്തനത്തിലും പ്രകടമാണെന്ന് അഭിപ്രായപ്പെട്ടു.
“സംസ്ഥാനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടാതെ, അവരുടെ സമ്മതം വാങ്ങാതെ ബഹുരാഷ്ട്ര കരാറുകളിൽ ഏർപ്പെടുകയാണ്. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ എങ്ങനെ ചവിട്ടിമെതിക്കപ്പെടുന്നുവെന്നതിൻ്റെയും ഇന്ത്യയെ ജനാധിപത്യ വിരുദ്ധമായ ‘യുണിയൻ ഓവർ സ്റ്റേറ്റ്സ്’ ആക്കി മാറ്റുന്നതിൻ്റെയും ഉദാഹരണങ്ങളാണ് ഇവയെല്ലാം.” — മുഖ്യമന്ത്രി പറഞ്ഞു.
“ഭരണഘടനയിൽ സംസ്ഥാനങ്ങളുടെ പട്ടികയിൽ പൂർണ്ണമായും ഉൾപ്പെട്ടിരിക്കുന്ന, ക്രമസമാധാന വിഷയത്തിൽപ്പോലും വിവിധ മേഖലകളിലെ സംസ്ഥാനങ്ങളുടെ അധികാരങ്ങളും ചുമതലകളും ഇല്ലാതാക്കുന്ന നിയമങ്ങൾ കേന്ദ്രം എങ്ങനെ നിർമ്മിക്കുന്നു എന്നത് മറ്റൊരു ഉദാഹരണമാണ് .”– പിണറായി പറഞ്ഞു. കോ-ഓപ്പറേറ്റീവ് ഫെഡറലിസത്തെക്കുറിച്ച് വാചാലരാകുന്ന അതേ ആളുകൾ തന്നെ “നിതി ആയോഗ്” വഴി സംസ്ഥാനങ്ങൾക്ക് അനുവദിക്കേണ്ട വിഭവങ്ങൾ വെട്ടിക്കുറയ്ക്കാൻ ശ്രമിച്ചുവെന്നും പിണറായി വിജയൻ പറഞ്ഞു.
ഏതാനും ദിവസങ്ങൾക്കുമുമ്പ് അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ പോലും മൂലധനച്ചെലവുകൾക്കായി നൽകിയ വായ്പകൾ വെട്ടിക്കുറച്ചതിനാൽ സംസ്ഥാനങ്ങൾ കൂടുതൽ ഞെരുങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു.
സെസ്സും സർചാർജും വഴി ലഭിക്കുന്ന കേന്ദ്രസർക്കാരിൻ്റെ വരുമാനത്തിൽ ദ്രുതഗതിയിലുള്ള വർധനവുണ്ടായിട്ടുണ്ടെങ്കിലും അതിൽ ഒരു പൈസ പോലും സംസ്ഥാനങ്ങളുമായി പങ്കിടുന്നില്ലെന്നും പിണറായി വിജയൻ പറഞ്ഞു.