ഉത്തരാഖണ്ഡിലെ ഹൽദ്‌വാനിയിൽ അനധികൃതമായി നിർമ്മിച്ചതെന്ന് ആരോപിക്കപ്പെട്ട പഴയ മദ്രസയും അതിനോട് ചേർന്നുള്ള പള്ളിയും തകർത്തതിനെ തുടർന്നുണ്ടായ അക്രമത്തിൽ നാല് പേർ മരിക്കുകയും 100 ലധികം പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തതായിൻ വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
വ്യാഴാഴ്ച ബുൾഡോസർ ഉപയോഗിച്ച് മദ്രസയും പള്ളിയും തകർത്തപ്പോൾ ജനക്കൂട്ടം പോലീസ് ഉദ്യോഗസ്ഥർക്കും മുനിസിപ്പൽ കോർപ്പറേഷൻ തൊഴിലാളികൾക്കും മാധ്യമപ്രവർത്തകർക്കും നേരെ കല്ലെറിഞ്ഞിരുന്നു.
ഹൽദ്‌വാനിയിലെ ബൻഭൂൽപുര മേഖലയിൽ നടന്ന അക്രമത്തെ തുടർന്ന് ഇൻ്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്തു. എല്ലാ സ്‌കൂളുകളും കോളേജുകളും അടച്ചിടാൻ ഭരണകൂടം ഉത്തരവിട്ടതായി നൈനിറ്റാൾ ജില്ലാ ഭരണകൂടം ഉത്തരവിട്ടു.
നിരവധി വാഹനങ്ങളാണ് അക്രമികൾ കത്തിച്ചത്. മദ്രസ തകർത്തതിന് പിന്നാലെ സ്ത്രീകൾ ഉൾപ്പെടെയുള്ളവാർ ബാരിക്കേഡുകൾ തകർത്ത് പൊലീസുമായി ഏറ്റുമുട്ടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. പ്രദേശത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനായി കൂടുതൽ പൊലീസിനെയും കേന്ദ്രസേനയെയും വിന്യസിപ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. പ്രദേശത്ത് കടകളും സ്‌കൂളുകളും അടച്ചിട്ടിട്ടുണ്ട്. പരിക്കേറ്റ നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോടതി ഉത്തരവിനെത്തുടർന്ന് ഹൽദ്‌വാനി മുൻസിപ്പിൽ കോർപ്പറേഷൻ ഉദ്യോഗസ്ഥരാണ് ബൻഭൂൽപുര പൊലീസ് സ്റ്റേഷന് സമീപം അനധികൃതമായി നിർമ്മിച്ചിരുന്ന മദ്രസ പൊളിച്ചത്. എന്നാൽ ഇതിന് പിന്നാലെ സമീപത്ത് താമസിക്കുന്നവർ ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. പൊലീസ് സ്റ്റേഷനിലെ വാഹനങ്ങൾ ജനങ്ങൾ കത്തിച്ചു. പിന്നാലെ ജനക്കൂട്ടവും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. ജനക്കൂട്ടം പൊലീസ് സ്റ്റേഷൻ വളഞ്ഞത്തോടെ പ്രദേശിക ജനപ്രതിനിധികളും മാദ്ധ്യമപ്രവർത്തകരും അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥരും മുനിസിപ്പൽ തൊഴിലാളികളും സ്റ്റേഷനുള്ളിൽ കുടുങ്ങി.