ഒരു കാലത്ത് കോണ്‍ഗ്രസിന്റെ എല്ലാ തന്ത്രങ്ങളുടെയും ചാണക്യനായിരുന്ന ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേലിന്റെ സ്വന്തം നാട് കോണ്‍ഗ്രസ് ആം ആദ്മി പാര്‍ടിക്ക് സമര്‍പ്പിക്കുന്നതില്‍ സങ്കടം കൊണ്ടു പ്രതിഷേധിച്ച് ഗുജറാത്തില്‍ ഒരു വനിത. അഹമ്മദ് പട്ടേലിന്റെ മകള്‍ മുംതാസ് പട്ടേല്‍ അത് തുറന്നു പറയുന്നു. ഗുജറാത്തിലെ ബറൂച്ച് ലോക്‌സഭാ മണ്ഡലം എക്കാലത്തും കോണ്‍ഗ്രസിന് സ്വന്തമായ ഒരിടമായിരുന്നു. കാരണം തന്റെ പിതാവ് അഹമ്മദ് പട്ടേലിന്റെ സാന്നിധ്യം എന്നും ഉള്ള ഇടമായിരുന്നു അത്. അന്തരിച്ച നേതാവിന്റെ ഓര്‍മ കൂടിയായിരുന്നു അവിടുത്ത കോണ്‍ഗ്രസുകാര്‍ക്ക് ആ മണ്ഡലം.
ഇത്തവണ പിതാവിന്റെ സ്മരണ നിലനിര്‍ത്താനായി തനിക്ക് ആ സീറ്റ് നല്‍കുമെന്ന് മുംതാസ് പട്ടേല്‍ പ്രതീക്ഷിച്ചിരുന്നുവെങ്കിലും കോണ്‍ഗ്രസ് ഈ മണ്ഡലം ആം ആദ്മിക്കാണ് നല്‍കുന്നത് എന്ന അറിയിപ്പ് വന്നതോടെ മുംതാസ് മാത്രമല്ല, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആകെ വലിയ സങ്കടത്തിലും പ്രതിഷേധത്തിലുമാണ്. രാഹുല്‍ ഗാന്ധി ഈ സീറ്റ് വെച്ചു മാറ്റത്തിന് എതിരാണെന്ന് മുംതാസ് പറയുന്നു. അത് മാത്രമാണ് അവസാന നിമിഷം ആശ്വാസം. സീറ്റ് തിരികെ കിട്ടുമെന്ന പ്രതീക്ഷ അവസാന നിമിഷം വരെയും സൂക്ഷിക്കുന്നതിന് കാരണവും ഇതാണെന്ന് മുംതാസ് പറയുന്നു.
“ചർച്ചകൾ ഇപ്പോഴും തുടരുകയാണ്, അന്തിമ തീരുമാനമായിട്ടില്ല. ഈ സീറ്റ് കോൺഗ്രസിൽ തന്നെ തുടരുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു, എന്നാൽ ഈ വിവരം വന്നപ്പോൾ ആളുകൾക്ക് നിരാശയും സങ്കടവും തോന്നി. ബറൂച്ച് സീറ്റിനോട് രാഹുൽ ഗാന്ധിയും എതിർപ്പ് പ്രകടിപ്പിച്ചതായി ഞങ്ങൾ കേട്ടു. ഈ സീറ്റ് കോൺഗ്രസിൽ തന്നെ തുടരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. പരമ്പരാഗതമായി ഇത് കോൺഗ്രസ് സീറ്റാണ്. കോൺഗ്രസിൻ്റെ പിന്തുണ ആവശ്യമുള്ളതിനാൽ ആം ആദ്‌മി ഇവിടെ സഖ്യം ആഗ്രഹിക്കുന്നു”– മുംതാസ് പട്ടേൽ പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.