ഹൗറയിൽ പെൺവാണിഭ റാക്കറ്റ് നടത്തിയെന്നാരോപിച്ച് പശ്ചിമ ബംഗാളിലെ ബിജെപി നേതാവ് സബ്യസാചി ഘോഷിനെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. ഹൗറയിലെ സബ്യസാചി ഘോഷിൻ്റെ ഹോട്ടലിൽ പ്രവർത്തിക്കുന്ന പെൺവാണിഭ റാക്കറ്റിനെ ബംഗാൾ പോലീസ് തകർത്തതായി ടിഎംസി ആരോപിച്ചു. സ്ത്രീകളെയല്ല, പിമ്പുകളെയാണ് ബിജെപി സംരക്ഷിക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.
ബംഗാൾ ബിജെപി നേതാവ് സബ്യസാചി ഘോഷ് ഹൗറയിലെ സങ്ക്രെയിലിലെ തൻ്റെ ഹോട്ടലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ പെൺവാണിഭ റാക്കറ്റ് നടത്തുന്നതിനിടെ അറസ്റ്റിലായി . 11 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുകയും 6 ഇരകളെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തു. –തൃണമൂൽ അതിൻ്റെ ഔദ്യോഗിക X ഹാൻഡിൽ പോസ്റ്റിൽ പറഞ്ഞു.
തൃണമൂൽ കോൺഗ്രസിലെ നിരവധി നേതാക്കൾക്കെതിരെ സന്ദേശ്ഖാലിയിലെ ഒന്നിലധികം സ്ത്രീകൾ ലൈംഗിക ചൂഷണവും ഭൂമി കൈയേറ്റവും ആരോപിച്ചു രംഗത്ത് വന്ന വിവാദത്തിനു പിന്നാലെയാണ് ബിജെപി നേതാവിന്റെ അറസ്റ്റ്. പ്രാദേശിക ജില്ലാ പരിഷത്ത് അംഗമായ ഷെയ്ഖ് ഷാജഹാനാണ് സന്ദേശ്ഖാലി കേസിൽ മുഖ്യപ്രതിയെന്ന് സ്ത്രീകൾ ആരോപിച്ചിരുന്നു .
ഷെയ്ഖ് ഷാജഹാൻ ഒളിവിൽ പോയതിന് പിന്നാലെയാണ് ടിഎംസി നേതാക്കൾക്കെതിരെ ആരോപണവുമായി സ്ത്രീകൾ രംഗത്തെത്തിയത്. പ്രദേശത്തെ സ്ത്രീകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തതിനെത്തുടർന്ന് ഷെയ്ഖ് ഷാജഹാന്റെ ടിഎംസി നേതാക്കൾ കൂടിയായ രണ്ട് അടുത്ത സഹായികളായ ഷിബാപ്രസാദ് ഹസ്ര, ഉത്തം സർദാർ എന്നിവരെ അറസ്റ്റ് ചെയ്യേണ്ടി വന്നു. ഇതിനു ബദൽ നീക്കം എന്ന നിലയിലാണ് ഇന്ന് ബിജെപി നേതാവിനെ സമാനമായ ആരോപണത്തിൽ അറസ്റ്റ് ചെയ്യുന്നത്.