നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാം ടേമിലെ അവസാന പാർലമെന്റ് സമ്മേളനം ഇന്ന് ആരംഭിക്കും. രാഷ്ട്രപതി ദ്രൗപദി മുർമു ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ ഇന്നു രാവിലെ അഭിസംബോധന ചെയ്യും.
ഇടക്കാല ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ നാളെ 11ന് അവതരിപ്പിക്കും. പുതിയ സർക്കാരാണു പൂർണ ബജറ്റ് അവതരിപ്പിക്കുക. ബജറ്റ് ചർച്ചകൾക്കു സമാപനദിവസമായ ഫെബ്രുവരി 9ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയും. തിരഞ്ഞെടുപ്പു മുന്നിൽക്കണ്ടുള്ള അപ്രതീക്ഷിത നിയമ നിർമാണങ്ങളുണ്ടായേക്കാമെന്നു പ്രതിപക്ഷം കരുതുന്നു. കഴിഞ്ഞ സമ്മേളനത്തിൽ പ്രതിപക്ഷ മുന്നണിക്കൊപ്പമുണ്ടായിരുന്ന ജെഡിയു ഇത്തവണ ഭരണപക്ഷത്താണ് എന്ന പ്രത്യേകതയുണ്ട്. തൊഴിലില്ലായ്മ, വിലക്കയറ്റം, കർഷകരുടെ പ്രശ്നങ്ങൾ, മണിപ്പുർ കലാപം, അസമിൽ രാഹുൽ ഗാന്ധിക്കുനേരെയുണ്ടായ ആക്രമണം തുടങ്ങിയവ പാർലിമെന്റിൽ ഉയർത്താനാണ് കോൺഗ്രസ് നീക്കം.