ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ഇ.ഡി.യുടെ വലിയ വലവീശലില്‍ ഇന്ന് അറസ്റ്റിലാകുമോ എന്ന ആശങ്കയുടെ പശ്ചാത്തലത്തില്‍ തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങള്‍ ഇന്നലെ തന്നെ നടന്നുകഴിഞ്ഞിട്ടുണ്ട്. റാഞ്ചിയില്‍ പാര്‍ടിയുടെ എം.എല്‍.എ.മാരോട് തുടരാന്‍ ആവശ്യപ്പെട്ടിരിക്കയാണ്. ഇന്നലെ നടന്ന പാര്‍ലമെന്ററി പാര്‍ടി യോഗത്തില്‍ സോറന്റെ ഭാര്യ കല്‍പനയെയും പങ്കെടുപ്പിച്ചതിലൂടെ കല്‍പന സോറന്‍ അടുത്ത പകരം മുഖ്യമന്ത്രിയായി വരാനുള്ള സാധ്യതയാണ് കാണുന്നത്.
കല്‍പന നിലവില്‍ നിയമസഭാംഗമല്ല. എങ്കിലും അവര്‍ക്കുള്ള സീറ്റ് ലഭ്യമാക്കാനായി ഇപ്പോള്‍ തന്നെ ഗാണ്‍ഡേയ് മണ്ഡലത്തിലെ നിലവിലെ എം.എല്‍.എ. രാജിവെച്ചു കഴിഞ്ഞു. കല്‍പന സോറന് അനുകൂലമായി പാര്‍ലമെന്ററി പാര്‍ടിയില്‍ ഭൂരിപക്ഷം പേരുടെയും പിന്തുണയും ഉണ്ടായിട്ടുണ്ട്.
സോറന്റെ ഡെല്‍ഹിയിലെ വീട്ടില്‍ നിന്നും 35 ലക്ഷം രൂപ ഇ.ഡി. പിടിച്ചെടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഇന്ന് ഉച്ചയ്ക്ക് ഹാജരാകാന്‍ സോറനോട് ആവശ്യപ്പെട്ടത് ചോദ്യം ചെയ്ത ശേഷം അറസ്റ്റിലേക്ക് നീങ്ങാനാണോ എന്ന അഭ്യൂഹം പരന്നിട്ടുണ്ട്.
മുഖ്യമന്ത്രി ഹേമന്ദ് സോറൻ ഡൽഹിയിൽ നിന്ന് 30 മണിക്കൂറോളം യാത്ര ചെയ്ത ശേഷം റാഞ്ചിയിൽ കുതിച്ചെത്തിയാണ് കൽപ്പന സോറൻ്റെ സാന്നിധ്യത്തിൽ ജെഎംഎം നിയമസഭാംഗങ്ങളുമായി ചൊവ്വാഴ്ച യോഗം ചേർന്നത്. ഭൂമി കുംഭകോണ കേസിൽ സോറൻ രാജിവെക്കുകയോ അറസ്റ്റുചെയപ്പെടുകയോ ഉണ്ടായാൽ പകരം സാധ്യതകൾ ആണ് യോഗം തീരുമാനിച്ചത് എന്നാണ് വാർത്ത. ബുധനാഴ്ച മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇഡി ചോദ്യം ചെയ്തതിന് ശേഷം സംസ്ഥാനത്ത് അധികാര മാറ്റം അനിവാര്യമായാൽ കൽപ്പന സോറനെ പുതിയ മുഖ്യമന്ത്രിയാക്കുന്നത് സംബന്ധിച്ച് യോഗത്തിൽ തീരുമാനം എടുത്തു എന്നും റിപ്പോർട്ട് ഉണ്ട്.