പി.സി ജോർജ് ബിജെപിയിൽ ചേർന്നു. ഒപ്പം മകൻ ഷോൺ ജോർജ് കൂടി ഉണ്ട്. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് ഉച്ചയ്‌ക്ക് രണ്ട് മണിയോടെ നടന്ന ചടങ്ങിലാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്. കോട്ടയം ജില്ലാ പഞ്ചായത്തംഗവും പി.സി ജോർജിന്റെ മകനുമായ അഡ്വ. ഷോൺ ജോർജും, ജനപക്ഷം പാർട്ടി സെക്രട്ടറി ജോർജ് ജോസഫും ബിജെപി ദേശീയ നേതാക്കളിൽ നിന്ന് അംഗത്വം സ്വീകരിച്ചു. രസകരമായ കാര്യം ജോര്‍ജ്ജ് തന്റെ ജനപക്ഷം സെക്കുലര്‍ എന്ന പാര്‍ടിയെ ബിജെപിയില്‍ ലയിപ്പിക്കുകയായിരുന്നു എന്നതാണ്. രാജ്യത്തിന്റെ സെക്കുലര്‍ കാലാവസ്ഥയ്ക്ക് വലിയ ഭീഷണി ഉയരുന്ന കാലത്താണ് ജോര്‍ജ്ജ് തന്റെ സെക്കുലര്‍ പാര്‍ടിയെ ബിജെപിയില്‍ ലയിപ്പിച്ചിരിക്കുന്നത് .
മാത്രമല്ല, ജോര്‍ജ്ജിന്റെ ലയനത്തോടെ ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കുറഞ്ഞത് അഞ്ച് സീറ്റുകള്‍ ബിജെപി നേടുമെന്ന് പാര്‍ടിയുടെ കേരള ചുമതലയുള്ള ദേശീയ നേതാവ് പ്രകാശ് ജാവഡേക്കര്‍ പ്രസ്താവിക്കുകയും ചെയ്തു.
കേരളത്തില്‍ ബിജെപിയെ വലിയ പാര്‍ടിയായി വികസിപ്പിക്കുമെന്ന് ജോര്‍ജ്ജ് വാര്‍ത്താസമ്മേളനത്തില്‍ ഉശിരോടെ പ്രഖ്യാപിക്കുകയും ചെയ്തു.
കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, വി.മുരളീധരൻ, ഒപ്പം കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവദേക്കർ, അനിൽ ആന്റണി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം. വൈകിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
ജനപക്ഷം സെക്കുലർ പാർട്ടി നേതാവും പൂഞ്ഞാർ എംഎൽഎയുമായിരുന്ന പി.സി ജോർജ് കഴിഞ്ഞ ദിവസമാണ് ബിജെപിയിലേക്കുള്ള പ്രവേശനത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. ഇന്ത്യയിൽ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് പിന്തുണ നൽകുന്നതാണ് ശരിയെന്നായിരുന്നു പി.സി ജോർജിന്റെ പ്രഖ്യാപനം. താനടക്കമുള്ള ജനപക്ഷം അംഗങ്ങൾ ബിജെപിയോട് ചേർന്ന് പ്രവർത്തിക്കാനാണ് ആഗ്രഹിക്കുന്നത്. അംഗത്വമെടുത്ത് ഔദ്യോഗിക ബിജെപി അംഗമാകാൻ തന്നെയാണ് എല്ലാ ജനപക്ഷം അംഗങ്ങളും താത്പര്യപ്പെടുന്നതെന്നും പി.സി ജോർജ് വ്യക്തമാക്കിയിരുന്നു.