രാഹുല്‍ ഗാന്ധി നയിക്കുന്ന ‘ഭാരത് ന്യായ് യാത്ര’യ്ക്ക് ഉപാധികളോടെ അനുമതി നല്‍കി മണിപ്പൂര്‍ സര്‍ക്കാര്‍. റാലിയില്‍ പങ്കെടുക്കുന്നവരുടെ പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് സര്‍ക്കാര്‍ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. യാത്ര തുടങ്ങാൻ നിശ്ചയിച്ചിരുന്ന ഗ്രൗണ്ടിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. ഈ നടപടിക്കെതിരെ വലിയ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്നാണ് ഇപ്പോൾ പുതിയ തീരുമാനം.
നിയന്ത്രിത എണ്ണം പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന യാത്രയുടെ ഫ്‌ലാഗ് ഓഫ് ചടങ്ങിന് മാത്രം അനുമതി നല്‍കണമെന്ന് മണിപ്പൂര്‍ ആഭ്യന്തര വകുപ്പ് ഇംഫാല്‍ ഈസ്റ്റ് ജില്ലാ ഭരണകൂടത്തിന് അയച്ച കത്തില്‍ നിര്‍ദ്ദേശിച്ചു.
സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച ആശങ്കകള്‍ പറഞ്ഞായിരുന്നു മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് രാഹുലിന്റെ യാത്രയ്ക്ക് മണിപ്പൂരിൽ അനുമതി നിഷേധിച്ചത്. ജനുവരി 14ന് ഇംഫാലില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്.