കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വാഹനത്തിന് നേരെ പശ്ചിമ ബംഗാളിൽ വെച്ച് കല്ലേറുണ്ടായെന്ന് കോൺഗ്രസ്. ആക്രമണത്തിൽ കാറിന്റെ ചില്ലുകൾ തകർന്നെന്നും കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു. വാർത്താ ഏജൻസി പിടിഐ ഇത് റിപ്പോർട്ട് ചെയ്തു.
മാൾഡയിൽ വച്ചാണ് ആക്രമണമുണ്ടായത്. രാഹുൽ ഗാന്ധി നേതൃത്വം നൽകുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ബിഹാറിലെ കതിഹാറിൽ നിന്ന് ബംഗാളിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി പതാക കൈമാറ്റ ചടങ്ങിനിടെയാണ് സംഭവമുണ്ടായത്. രാഹുലിന്റെ വാഹനത്തിന്റെ പിൻഭാഗത്തെ ഗ്ലാസ് തകരുകയായിരുന്നു. ഈ സമയം രാഹുൽ ബസിന്റെ മുകളിൽ നിൽക്കുകയായിരുന്നുവെന്നാണ് വിവരം. തുടർന്ന് രാഹുൽ ഗാന്ധി ബസിൽ നിന്നിറങ്ങി കാറിന് സമീപമെത്തി പരിശോധിച്ചു.
ബംഗാൾ ഭരണകൂടം രാഹുൽ ഗാന്ധിക്ക് മാൽഡ ജില്ലയിലെ ഭലൂക്ക ഇറിഗേഷൻ ബംഗ്ലാവിൽ താമസിക്കാൻ അനുമതി നിഷേധിച്ചിരുന്നു. തുടർന്ന് യാത്രാ ഷെഡ്യൂളിൽ കോൺഗ്രസ് മാറ്റം വരുത്തി. സ്ഥലത്ത് വൻ ജനാവലി തടിച്ചുകൂടിയിരുന്നു. ആളുകൾ തിക്കിത്തിരക്കിയത് കാരണമാണ് ചില്ല് തകർന്നതെന്നാണ് പൊലീസിന്റെ വിശദീകരണം.