വാരാണസിയിലെ ഗ്യാന്‍ വാപി മുസ്ലീം പള്ളിയുടെ തെക്കന്‍ നിലവറയില്‍ ഹിന്ദുക്കള്‍ക്ക് പൂജ നടത്താനും പ്രാര്‍ഥിക്കാനും വാരാണസി ജില്ലാ കോടതി അനുമതി നല്‍കി ഉത്തരവിറക്കി. ഇതേത്തുടര്‍ന്ന് ജില്ലാ ഭരണകൂടം നിലവറയുടെ നിയന്ത്രണം ഏറ്റെടുത്തു കഴിഞ്ഞു.
“മസ്ജിദ് നിർമ്മിച്ചിരിക്കുന്നത് ഒരു ഹിന്ദു ക്ഷേത്രത്തിന് മുകളിലാണോ” എന്നു പരിശോധിക്കാൻ വാരാണസി ജില്ലാ കോടതി നിയോഗിച്ച ആര്‍ക്കിയോജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ സംഘത്തിന്റെ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയിട്ട് ആറു ദിവസം മാത്രം കഴിഞ്ഞിരിക്കെയാണ് കോടതി ഉത്തരവ് . 17-ആം നൂറ്റാണ്ടിൽ ഔറംഗസേബിൻ്റെ ഭരണകാലത്തും ഒരു ക്ഷേത്രം നശിപ്പിക്കപ്പെട്ടതായി കാണപ്പെടുന്നുവെന്നും അതിൻ്റെ ഒരു ഭാഗം പള്ളിയുടെ നിലവിലുള്ള ഘടനയിൽ പരിഷ്കരിച്ച് വീണ്ടും ഉപയോഗിച്ചു എന്നും ആയിരുന്നു റിപ്പോർട്ടിൽ. എന്നാല്‍ ഇത് ഭാഗികമായ റിപ്പോര്‍ട്ട് ആണെന്നും ഹിന്ദുക്ഷേത്രം തകര്‍ത്തതിന്റെ ശേഷം അതിലാണ് പള്ളി പണിതത് എന്നതിന് തെളിവൊന്നും ഇല്ലെന്നും മറുവാദമുണ്ടായെങ്കിലും അത് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടില്ല. കോടതിയും ഈ വാദം സ്വീകരിച്ചില്ല. പതിനേഴാം നൂറ്റാണ്ടിൽ കാശി വിശ്വനാഥ ക്ഷേത്രം നശിപ്പിച്ചതിന് ശേഷം യഥാർത്ഥ കാശി വിശ്വനാഥ ക്ഷേത്രം സ്ഥിതി ചെയ്തിരുന്ന സ്ഥലത്താണ് മസ്ജിദ് നിർമ്മിച്ചതെന്ന് ഹിന്ദുക്കളായ പരാതിക്കാർ അവകാശപ്പെട്ടിരുന്നു.
ജില്ലാ ജഡ്ജി എ കെ വിശ്വേശ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നത് ഇങ്ങനെ: “തർക്കമുള്ള പടിഞ്ഞാറൻ നിലവറയിലെ വിഗ്രഹങ്ങളുടെ പൂജ കാശി വിശ്വനാഥ ട്രസ്റ്റും പരാതിക്കാരും നിർദേശിക്കുന്ന ഒരു പുരോഹിതനെക്കൊണ്ട് നടത്തണം. വാരണാസി ജില്ലയിലെ പോലീസ് സ്റ്റേഷൻ ചൗക്കിലെ പ്ലോട്ട് സെറ്റിൽമെൻ്റ് നമ്പർ 9130-ൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ ഇതിനായി ഏഴു ദിവസത്തിനകം ബാരിക്കേഡും മറ്റും ഉണ്ടാക്കി ക്രമീകരണം ചെയ്യണം.”
ജനുവരി 24 ന് വാരണാസി ജില്ലാ ഭരണകൂടം ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിൻ്റെ തെക്കൻ നിലവറ കൈവശപ്പെടുത്തിയിരുന്നു. ആചാര്യ വേദ വ്യാസപീഠ് ക്ഷേത്രത്തിലെ പ്രധാന പുരോഹിതൻ ശൈലേന്ദ്ര കുമാർ പതക് നൽകിയ കേസിൽ ജനുവരി 17 ന് വാരണാസി ജില്ലാ മജിസ്‌ട്രേറ്റിനെ ജ്ഞാനവാപി പള്ളിയുടെ തെക്കൻ നിലവറ റിസീവറായി നിയമിച്ച വാരണാസി ജില്ലാ കോടതിയുടെ ഉത്തരവുകൾ പാലിച്ചുകൊണ്ടായിരുന്നു ഭരണകൂടം നിലവറ നിയന്ത്രണം പിടിച്ചെടുത്തത്.