ബിൽക്കിസ് ബാനോ ബലാത്സംഗക്കേസിലെ പ്രതികളെ മോചിപ്പിക്കാൻ കേന്ദ്രത്തിലെയും ഗുജറാത്തിലെയും ബി.ജെ.പി സർക്കാരുകൾ സഹായിച്ചെന്ന് കോൺഗ്രസ് ആരോപിച്ചു. സുപ്രീം കോടതി ഉത്തരവിനു ശേഷമായിരുന്നു പാർട്ടിയുടെ പ്രതികരണം. ബിജെപി രാജ്യത്തെ സ്ത്രീകളോട് മാപ്പ് പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
11 പ്രതികൾക്ക് ഇളവ് നൽകാനുള്ള ഗുജറാത്ത് സർക്കാരിന്റെ തീരുമാനം റദ്ദാക്കിയ സുപ്രീം കോടതി വിധിയെ അഭിനന്ദിച്ച കോൺഗ്രസ് ബിജെപിയുടെ “സ്ത്രീ വിരുദ്ധ നിലപാടിന്റെ യഥാർത്ഥ മുഖം പൂർണ്ണമായി തുറന്നുകാട്ടിയതായി കോൺഗ്രസ് വക്താവ് അഭിഷേക് സിംഗ്വി പത്രസമ്മേളനത്തിൽ പറഞ്ഞു.
“കുറ്റവാളികളുടെ സംരക്ഷകൻ” ആരാണെന്ന് വിധി ഒരിക്കൽക്കൂടി കാണിച്ചുതന്നെന്ന് വിധിക്ക് തൊട്ടുപിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു .
ആഭ്യന്തര മന്ത്രാലയത്തിന്റെയും ഗുജറാത്ത് സർക്കാരിന്റെയും തെറ്റുകളെ വിധി തുറന്നുകാട്ടുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു.’മകളെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യം ‘കുറ്റവാളിയെ രക്ഷിക്കൂ’ ആയി മാറി! ബിൽക്കിസ് ബാനോ കേസിലെ സുപ്രീം കോടതി വിധി നീതിയുടെ പുനഃസ്ഥാപനമാണ്. ഇത് മോദി സർക്കാരിന്റെയും ഗുജറാത്ത് സർക്കാരിന്റെയും കൊള്ളരുതായ്മകളെ തുറന്നുകാട്ടുന്നു”– അദ്ദേഹം എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു.