സീറ്റ് വിഭജനം വൈകുന്നതിനെച്ചൊല്ലി ‘ഇന്ത്യ’ മുന്നണിയിലെ ഭിന്നതകൾ വർദ്ധിച്ചുവരുന്നതായുള്ള റിപ്പോർട്ടുകൾക്കിടയിൽ സിപിഐ ജനറൽ സെക്രട്ടറി ഡി രാജയും ഡിഎംകെ നേതാവ് ടി ആർ ബാലുവും തിങ്കളാഴ്ച ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ സന്ദർശിച്ചു. ബിഹാറിൽ 17 സീറ്റുകളിൽ മത്സരിക്കണമെന്ന ജെഡിയുവിന്റെ ആവശ്യത്തെ തുടർന്നാണ് ലാലു പ്രസാദിന്റെ രാഷ്ട്രീയ ജനതാദൾ, കോൺഗ്രസ്, ഇടത് പാർട്ടികൾ എന്നിവ അവശേഷിക്കുന്ന സീറ്റുകൾ വിഭജിക്കേണ്ടത്. 17 സീറ്റുകളിൽ മത്സരിക്കാനാണ് പാർട്ടി പദ്ധതിയിട്ടിരിക്കുന്നതെന്ന് മുതിർന്ന ജെഡിയു നേതാവ് കെസി ത്യാഗി ന്യൂഡൽഹിയിൽ മാധ്യമങ്ങളോട് പറയുകയുണ്ടായി. ഇതാണ് ഇപ്പോൾ ഭിന്നത ഉണ്ടായിരിക്കുന്നത്.
ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമായിരുന്ന ജെഡിയു 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 17 സീറ്റുകളിൽ മത്സരിച്ചിരുന്നു. അതിൽ 16 സീറ്റുകൾ നേടി. പ്രധാന സഖ്യകക്ഷിയായ ബിജെപി മത്സരിച്ച 17 സീറ്റുകളിലും വിജയിച്ചു. ആറ് സീറ്റുകൾ ലോക് ജനശക്തി പാർട്ടിക്ക് ലഭിച്ചു. 2019ൽ ബിഹാറിലെ 40 ലോക്‌സഭാ സീറ്റുകളിൽ 39ലും എൻഡിഎ വിജയിച്ചപ്പോൾ കോൺഗ്രസ് വിജയിച്ചത് കിഷൻഗഞ്ച് എന്ന ഏക സീറ്റിൽ മാത്രമായിരുന്നു . 2019ലെ തിരഞ്ഞെടുപ്പിൽ ആർജെഡിക്ക് അക്കൗണ്ട് തുറക്കാനായിരുന്നില്ല.
അതിനിടെ ബിഹാർ കോൺഗ്രസ് അധ്യക്ഷൻ അഖിലേഷ് പ്രസാദ് സിംഗ് ജെഡിയുവും ആർജെഡിയും 15 സീറ്റുകളിൽ വീതം മത്സരിക്കണമെന്ന നിർദ്ദേശം മുന്നോട്ടു വെച്ചു.കോൺഗ്രസിന് എട്ട് സീറ്റുകളും സിപിഐ-എംഎല്ലിന് രണ്ട് സീറ്റുകളും നൽകാനും നിർദേശിക്കുന്നു.