രാഷ്ട്രീയത്തിലെ സീനിയറായ കമല്‍നാഥ് നയിച്ചതു കൊണ്ടു മാത്രം കോണ്‍ഗ്രസ് മധ്യപ്രദേശില്‍ രക്ഷപ്പെടില്ലെന്ന് വ്യക്തമാകുമ്പോള്‍ എന്താണ് കോണ്‍ഗ്രസിന് സംഭവിച്ചത് എന്ന ചര്‍ച്ചയും തുടങ്ങിയിരിക്കുന്നു. 150 സീറ്റുകള്‍ കോണ്‍ഗ്രസ് നേടി അധികാരത്തില്‍ വരുമെന്ന് മാസങ്ങള്‍ക്ക് മുമ്പ് രാഹുല്‍ ഗാന്ധി ഭോപാലില്‍ പ്രസ്താവിച്ചപ്പോള്‍ ഉണ്ടായിരുന്ന ആത്മവിശ്വാസം ഒരു മരീചികയായി മാറിയതിനു കാരണം എന്താണ്.
ഇന്ത്യ മുന്നണിയുടെ സമ്മേളനം പോലും മധ്യപ്രദേശില്‍ വേണ്ടെന്ന് കമല്‍നാഥ് തീരുമാനിച്ചത് ഡി.എം.കെ. ഉയര്‍ത്തിയ ഹിന്ദുത്വ വിരുദ്ധ പ്രചാരണം മധ്യപ്രദേശില്‍ സ്വാധീനം ചെലുത്താതിരിക്കാനായിരുന്നു. ഇത്രയുമൊക്കെയായിട്ടും ഭൂരിപക്ഷം കൈവിട്ടതിന്റെ കാരണം എന്താണ്.
സത്യത്തില്‍ സംസ്ഥാന ഭരണത്തിനെതിരായ വലിയ വികാരം ജനങ്ങളില്‍ ഉണ്ടായിരുന്നു എന്ന് വിലയിരുത്തപ്പെട്ടിരുന്നു. അതു കൊണ്ടു തന്നെ ശിവ് രാജ് സിങ് ചൗഹാനെ ബി.ജെ.പി ബോധപൂര്‍വ്വം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയില്ല. സ്ത്രീകള്‍ക്കിടയില്‍ വലിയ സ്വാധീനം ഉണ്ടായിരുന്ന ചൗഹാനെ പക്ഷേ പാര്‍ടി നന്നായി ഉപയോഗിക്കുകയും ചെയ്തു.
പ്രചാരണത്തിന്റെ നേതൃത്വം നേരിട്ട് ഏറ്റെടുത്തത് കേന്ദ്ര ബിജെപി നേതാക്കളും പ്രത്യേകിച്ച അമിത് ഷായും ആയിരുന്നു. ഇവര്‍ സംഘടിപ്പിച്ച ജന്‍ ആശീര്‍വാദ് യാത്ര ശക്തമായ തിരഞ്ഞെടുപ്പു പ്രചാരണമായി. കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിംഗ് തോമർ, പ്രഹ്ലാദ് പട്ടേൽ, ഫഗ്ഗൻ സിംഗ് കുലസ്‌തെ എന്നിവരുൾപ്പെടെ നിരവധി ഉന്നത നേതാക്കളെയും എംപിമാരെയും മത്സരിപ്പിക്കാനുള്ള കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ ഉൾപ്പെടെ ആരെങ്കിലും തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയുടെ മുഖ്യമന്ത്രി മുഖമാകുമെന്ന പ്രതീതി വോട്ടർമാർക്ക് നൽകി.
കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ പോരായ്മയായി മാറിയത്, ഒരു പക്ഷേ ഈ തിരഞ്ഞെടുപ്പില്‍ പരാജയത്തിലേക്ക് നയിച്ചത് അടിത്തട്ടില്‍ അവര്‍ക്ക് സംഘടനാ-ഘടകശേഷി ഇല്ലായിരുന്നു എന്നതാണ്. ഇത് തമാശയുടെ രൂപത്തിൽ ചൂണ്ടിക്കാട്ടുന്നത് മറ്റാരുമല്ല അവിടുത്തെ ബിജെപി നേതാക്കള്‍ തന്നെയാണ്. അവര്‍ പറയുന്ന ഒരു ഉദാഹരണം ഇതാണ്- “പോളിംഗ് ദിവസം, ഞങ്ങളുടെ 90 ശതമാനം ബൂത്ത് കമ്മിറ്റികളും രാവിലെ 8.30 ന് പ്രവർത്തിച്ചു തുടങ്ങി. കോൺഗ്രസ് രാവിലെ 9.30 ന് പോലും അവരുടെ ബൂത്തുകൾ സജ്ജമാക്കാൻ പാടുപെടുകയായിരുന്നു. ആദ്യ പകുതിയിൽ തന്നെ ഉയർന്ന ശതമാനം വോട്ടിംഗ് ശതമാനം ഉണ്ടായത് ഞങ്ങൾ വോട്ടർമാരെ അണിനിരത്തിയത് മൂലമാണ്.”
76 ശതമാനത്തിലധികം പോളിങ് ഉണ്ടായ സംസ്ഥാനത്ത് വോട്ടര്‍മാരെ ബൂത്തുകളില്‍ അണിനിരത്താന്‍ ബിജെപി ഫലപ്രദമായി പ്രവര്‍ത്തിച്ചു. മികച്ച കേഡര്‍ സംവിധാനമാണ് മധ്യപ്രദേശില്‍ ബിജെപിയെ ഇത്തവണ ഭരണത്തിലേക്ക് നയിച്ചത്.