വീണ്ടും വോട്ടെണ്ണിയപ്പോഴും കേരളവർമ്മ കോളജിൽ ചെയർമാൻ സ്ഥാനം എസ്.എഫ്.ഐക്ക്. ഹൈക്കോടതി ഉത്തരവ് പ്രകാരം നടത്തിയ റീകൗണ്ടിങ്ങിൽ മൂന്ന് വോട്ടിനാണ് എസ്.എഫ്.ഐ സ്ഥാനാർഥി അനിരുദ്ധ് ജയിച്ചത്. കെ.എസ്.യുവിന്റെ ശ്രീക്കുട്ടൻ വീണ്ടും പരാജയപ്പെട്ടു. ശ്രീക്കുട്ടൻ നൽകിയ ഹർജിയിൽ ഹൈക്കോടതി നിർദേശ പ്രകാരമാണ് വീണ്ടും വോട്ടെണ്ണിയത്. അനിരുദ്ധിന് 892 വോട്ടും ശ്രീക്കുട്ടന് 889 വോട്ടും ആണ് റീ കൗണ്ടിങില്‍ ലഭിച്ചത്. എന്നാല്‍ നേരത്തെ അനിരുദ്ധിന് ഉണ്ടായിരുന്ന പതിനൊന്ന് വോട്ടിന്റെ ഭൂരിപക്ഷം കുറഞ്ഞ് മൂന്നായി മാറി എന്നതാണ് എടുത്തു പറയേണ്ട വ്യത്യാസം.
ആദ്യ വോട്ടെണ്ണലിൽ ഇടക്കിടെ വൈദ്യുതി തകരാറിലായത് അട്ടിമറിയുടെ ഭാഗമാണെന്ന ആരോപണം കെ.എസ്.യു ഉയർത്തിയിരുന്നു. ഇതുകൂടി പരിഗണിച്ച് ഇൻവെർട്ടർ സൗകര്യമുള്ള പ്രിൻസിപ്പലിന്റെ ചേംബറിലാണ് ഇന്ന് വോട്ടെണ്ണൽ നടന്നത്. വോട്ടെണ്ണൽ പൂർണമായും വിഡിയോയിൽ പകർത്തിയിട്ടുമുണ്ട്.
ഈ മാസം ആദ്യം വോട്ടെണ്ണിയപ്പോൾ കാഴ്ച വൈകല്യമുള്ള കെഎസ്‌യു സ്ഥാനാർഥി ശ്രീക്കുട്ടൻ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചിരുന്നു. കെഎസ്‌യു സ്ഥാനാർത്ഥിക്ക് 896 വോട്ട് ലഭിച്ചപ്പോൾ എസ്എഫ്‌ഐ സ്ഥാനാർത്ഥിക്ക് 895 വോട്ടാണ് ലഭിച്ചത്. നാല് പതിറ്റാണ്ടിനിടെ ആദ്യമായി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച് കെഎസ്‌യു ജൈത്രയാത്ര നടത്തുന്നതിനിടെയാണ് എസ്എഫ്‌ഐ വീണ്ടും വോട്ടെണ്ണാൻ ആവശ്യപ്പെട്ടതായി വാർത്ത വന്നത്.
അൽപസമയത്തിനു ശേഷം വീണ്ടും വോട്ടെണ്ണൽ ആരംഭിക്കുകയും ചെയ്തു. അതിനിടയിൽ രണ്ടുതവണ വൈദ്യുതി വിതരണം തടസ്സപ്പെട്ടതായി കെഎസ്‌യു ആരോപിച്ചു. ഇത്തവണ 11 വോട്ടിന് എസ്എഫ്‌ഐ സ്ഥാനാർത്ഥി വിജയിച്ചതായി തിരഞ്ഞെടുപ്പ് അധികൃതർ അറിയിച്ചു.
ശ്രീക്കുട്ടന്റെ ഹർജിയിൽ തിരഞ്ഞെടുപ്പ് അസാധുവാക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് കോടതി അനുവദിച്ചില്ല, സാധുവായ വോട്ടുകൾ മാത്രം വീണ്ടും എണ്ണാൻ ഉത്തരവിടുകയാണ് ചെയ്തത്. റീ കൗണ്ടിങ് നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഈ നടപടി.