90 ശതമാനത്തിലധികം ഹിന്ദു ജനസംഖ്യയുള്ള സംസ്ഥാനമാണ് രാജസ്ഥാന്‍. അവിടെ ഈ തിരഞ്ഞെടുപ്പില്‍ ബിജെപി തിരിച്ചെത്തുകയാണ്. കോണ്‍ഗ്രസ് ഇവിടെ തോറ്റുപോയത് എന്തുകൊണ്ട്. എല്ലാവര്‍ക്കും പെട്ടെന്ന് പറയാവുന്ന കാരണം കോണ്‍ഗ്രസിലെ രണ്ടു പ്രധാന നേതാക്കളുടെ തമ്മിലടിയാണ്. അശോക് ഗെഹ് ലോട്ടും സച്ചിന്‍ പൈലറ്റും പരസ്പരം മല്‍സരിക്കുകയായിരുന്നു. ഇനിയും കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഗെഹ് ലോട്ട് തന്നെ മുഖ്യമന്ത്രിയായി വരും എന്ന സൂചന അദ്ദേഹം തന്നെ നല്‍കിയത് കേന്ദ്ര കോണ്‍ഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ചു കൊണ്ടു തന്നെയായിരുന്നു. രാജസ്ഥാനില്‍ പാര്‍ടി പൊരുതുകയാണ് എന്ന രാഹുല്‍ ഗാന്ധിയുടെ പ്രതികരണം നേരത്തേ വന്നിരുന്നു. അതിന് വലിയ ആന്തരാര്‍ഥങ്ങള്‍ ഉണ്ടായിരുന്നു. രാജസ്ഥാന്‍ ഗെഹ് ലോട്ടിന് ഒരിക്കല്‍ കൂടി നല്‍കാന്‍ കോണ്‍ഗ്രസ് ഉന്നതര്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. എന്നാല്‍ അതിലേറെ സച്ചിന്‍ പൈലറ്റ് അത് ഇഷ്ടപ്പെട്ടേയില്ല. ഗെഹ് ലോട്ടിനെ അധികാരത്തില്‍ നിന്നും ഒഴിവാക്കാന്‍ സച്ചിന്‍ അനുയായികള്‍ ചില അറ്റകൈ പ്രയോഗങ്ങള്‍ നടത്തിയെന്ന് ജയ്പൂരിലെ ഗെഹ് ലോട്ടിന്റെ വിശ്വസ്തര്‍ വിശ്വസിക്കുന്നു.
തിരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ സുനില്‍ കനഗോലുവിനെ ഗെഹ് ലോട്ട് സംസ്ഥാനത്തേക്ക് അടുപ്പിച്ചതേയില്ലായിരുന്നു. കാരണം അദ്ദേഹം കേന്ദ്ര നേതൃത്വത്തിന്റെ പദ്ധതിയുമായി വരുന്നതിനാല്‍ അശോകിന്റെ താല്‍പര്യങ്ങള്‍ നടക്കില്ലായിരുന്നു. കേന്ദ്ര നേതൃത്വത്തിന്റെ തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് സംഘത്തിന് രാജസ്ഥാനില്‍ ചെറിയ പങ്ക് മാത്രമേ വഹിക്കാന്‍ സാധിച്ചിരുന്നുള്ളൂ അഥവാ ഗെഹ് ലോട്ട് അത്രയേ അനുവദിച്ചിരുന്നുള്ളൂ. സ്ഥാനാർത്ഥികളുടെ പട്ടിക ശരിയാക്കൽ, സംസ്ഥാനത്തെ അടിസ്ഥാന തല ജന വികാരം മനസ്സിലാക്കി നൽകൽ ഇവ ഒഴികെ ഒരു കാര്യത്തിനും കനഗോലുവിനെ ഗെഹ്‌ലോട്ട് അടുപ്പിച്ചില്ല. അശോക് ഗെഹ്‌ലോട്ടാണ് പ്രചാരണ തന്ത്രങ്ങളും പോൾ മാനേജ്‌മെന്റുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും എടുത്തത്.
മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ശശികാന്ത് സെന്തിലിന്റെ നേതൃത്വത്തിൽ മണ്ഡലം, ബൂത്ത് തലങ്ങളിൽ കോൺഗ്രസിന്റെ താഴെത്തട്ടിലുള്ള പ്രവർത്തകരുമായി ബന്ധപ്പെടാൻ വാർ റൂം സ്ഥാപിച്ചാണ് പ്രവർത്തനം മുന്നേറിയത്. പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ, മണ്ഡലം തലത്തിലും ബൂത്ത് തലത്തിലും താഴെത്തട്ടിലുള്ള കോൺഗ്രസ് പ്രവർത്തകരുമായി സംവദിക്കാൻ മുഖ്യമന്ത്രി വാർ റൂമിൽ ഗണ്യമായ സമയം ചെലവഴിച്ചു. നേതൃത്വവും വോട്ടർമാരും തമ്മിലുള്ള ഒരു ‘കണക്‌റ്റ് സെന്റർ’ ആയി വാർ റൂം മാറി. പക്ഷെ ഇതൊന്നും പാർട്ടിയെ തുണച്ചില്ല.
അതേസമയം ബിജെപിയാകട്ടെ ഗെഹ് ലോട്ടിന്റെ പ്രീണന രാഷ്ട്രീയത്തിനെതിരെ ആഞ്ഞടിച്ചു പ്രവര്‍ത്തിച്ചു. പിണങ്ങി നിന്ന വസുന്ധര രാജെയ്ക്ക് ഉള്‍പ്പെടെ സീറ്റ് നല്‍കി യോജിപ്പിന്റെ വഴി തുറന്നു. കോണ്‍ഗ്രസിലാവട്ടെ ആ സമയം ഗെഹ് ലോട്ടും സച്ചിനും പൊരിഞ്ഞ വഴക്കടിക്കലിലായിരുന്നു.
അഞ്ച് സംസ്ഥാനങ്ങളിൽ തെലങ്കാനയിലാണ് സുനിൽ കനഗോലുവിന്റെ ടീമിന് തന്ത്രങ്ങൾ നടപ്പിലാക്കാൻ ഏറ്റവും കൂടുതൽ സമയം ലഭിച്ചത്. തെലങ്കാനയിൽ കോൺഗ്രസ് പാർട്ടി ആരംഭിച്ച പ്രചാരണങ്ങൾ ക്രിയാത്മകവും വോട്ടർമാരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ പര്യാപ്തവുമായിരുന്നു. കർണാടക തിരഞ്ഞെടുപ്പിനായി പ്രവർത്തിച്ച മുഴുവൻ ടീമിനെയും തെലങ്കാനയിലേക്ക് മാറ്റിയാണ് കനഗോലു തന്ത്രങ്ങൾ പ്ലാൻ ചെയ്തത്.