ബിജെപി എല്ലാ തിരഞ്ഞെടുപ്പുകളെയും അവസാന പോരാട്ടമായി പരിഗണിച്ചാണ് സമീപിക്കുന്നതെന്നും 20224-ലെ തിരഞ്ഞെടുപ്പിനെയും അവര്‍ അങ്ങിനെയാണ് കാണുന്നതെന്നും പ്രതിപക്ഷകക്ഷികള്‍ മനസ്സിലാക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം അഭിപ്രായപ്പെട്ടു. “കാറ്റ് ബിജെപിയുടെ കപ്പലിനൊപ്പം ആണ് . എന്നാൽ കാറ്റിന് ദിശ മാറ്റാൻ കഴിയും. ബിജെപി ഒരിക്കലും തെരഞ്ഞെടുപ്പിനെ നിസ്സാരമായി കാണുന്നില്ല. ഇതാണ് അവസാന യുദ്ധമെന്ന മട്ടിൽ പോരാടുന്നു. ബിജെപിയുടെ പോരാട്ട ഗുണം പ്രതിപക്ഷ പാർട്ടികൾ തിരിച്ചറിയണം.”– പി.ടി.ഐ.ക്കു നല്‍കിയ അഭിമുഖത്തില്‍ ചിദംബരം പറഞ്ഞു
അടുത്തിടെ നടന്ന ഛത്തീസ്ഗഢ്, രാജസ്ഥാന്‍, മധ്യപ്രദേശ് തിരഞ്ഞെടുപ്പുകളിലെ പരാജയം കോണ്‍ഗ്രസിന് അപ്രതീക്ഷിതമായിരുന്നുവെന്നും ചിദംബരം അഭിമുഖത്തില്‍ പറഞ്ഞു. “ഛത്തീസ്ഗഡിലും രാജസ്ഥാനിലും കോൺഗ്രസിന്റെ പരാജയം അപ്രതീക്ഷിതമായിരുന്നു. ഫലങ്ങൾ ആശങ്കാജനകമാണ്. പാർട്ടിയുടെ നേതൃത്വം ബലഹീനതകൾ പരിഹരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു”– ചിദംബരം പറഞ്ഞു.
2024ലെ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രധാന അജണ്ട ജാതി സെൻസസ് ആണെന്ന് ചിദംബരം പറഞ്ഞു, “ഇതൊരു പ്രധാന വിഷയമാണ്, പക്ഷേ അത് നിർണ്ണായക ഘടകമായിരിക്കില്ല. എന്റെ കാഴ്ചപ്പാടിൽ, തൊഴിലില്ലായ്മയും പണപ്പെരുപ്പവുമാണ് വിഷയങ്ങളിൽ മുന്നിൽ. എല്ലാ സർവേകളിലും ജനങ്ങളെ ഏറ്റവും കൂടുതൽ ആശങ്കപ്പെടുത്തുന്ന രണ്ട് വിഷയങ്ങൾ ഇവയാണ്.”
“ചത്തീസ്ഗഡ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ ബിജെപിയുടെ വിജയം 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപായി ആ പാർട്ടിക്ക് കിട്ടിയ വലിയ ഉത്തേജനമാണ്. പരാജയപ്പെട്ടെങ്കിലും കോൺഗ്രസിന് 40 ശതമാനം വോട്ടു വിഹിതം ഇപ്പോഴും ഉണ്ട്.
അവസാനഘട്ട പ്രചാരണം, ബൂത്ത് മാനേജ്‌മെന്റ്, നിഷ്‌ക്രിയ വോട്ടർമാരെ പോളിംഗ് സ്‌റ്റേഷനിലെത്തിക്കുക തുടങ്ങിയ പ്രശ്‌നങ്ങൾ പരിഹരിച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ വോട്ട് വിഹിതം 45 ശതമാനം വരെ വർധിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ചിദംബരം പറഞ്ഞു. കുറഞ്ഞത് 400-425 സീറ്റുകളിൽ ബിജെപിയെ നേരിടാൻ കഴിയുന്ന സ്ഥാനാർത്ഥികളെ സഖ്യത്തിന്റെ നേതാക്കൾ കണ്ടെത്തേണ്ടതുണ്ടെന്ന് ചിദംബരം പറഞ്ഞു.
“നോട്ട് നിരോധനം ഒരു പഴയ പ്രശ്നമാണ്. അതിന്റെ പാടുകൾ മാഞ്ഞുപോയി. പക്ഷേ, കള്ളപ്പണത്തിന്റെ വിഷയം പ്രധാനമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കണക്കിൽ പെടാത്ത 1,760 കോടി രൂപ തിരഞ്ഞെടുപ്പ് കമ്മീഷൻ പിടിച്ചെടുത്തിരുന്നു. ദേശീയ പൗരത്വ രജിസ്റ്ററും, പൗരത്വനിയമ ഭേദഗതിയും ഗവൺമെന്റ് വീണ്ടും സജീവമാക്കുകയും അവ നടപ്പിലാക്കാൻ ശ്രമിക്കുകയും ചെയ്താൽ അവയും തിരഞ്ഞെടുപ്പിൽ പ്രധാനപ്പെട്ട പ്രശ്നങ്ങളായി മാറും.”– ചിദംബരം പറഞ്ഞു .
തിരഞ്ഞെടുപ്പില്‍ ജയിക്കലാണ് ഏറ്റവും പ്രധാനമെന്നും സര്‍ക്കാരിനെ നയിക്കേണ്ടത് ആര് എന്നത് തിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുന്നതേയുള്ളൂ എന്നും ചിദംബരം അഭിപ്രായപ്പെട്ടു. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയം പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരെന്നു തീരുമാനിക്കുന്നതിനെക്കാള്‍ പ്രധാനമാണെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.