ഗവർണറുടെ “ബ്ലഡി കണ്ണൂർ” പരാമർശത്തിൽ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. “കണ്ണൂരിനെക്കുറിച്ച് അവസരവാദിയായ ആരിഫ് മുഹമ്മദ് ഖാന് എന്തറിയാം. മരിച്ചുവീണവരുടെ രക്തം ആണോ ആരിഫ് ഖാന് ബ്ലഡി. എന്തും വിളിച്ചുപറഞ്ഞ് നാടിനെ അപമാനിക്കാം എന്ന് കരുതേണ്ട. നായനാരെയും കെ.കരുണാകരന്റെയും ഉൾപ്പെടെ പേരുകൾ ആരിഫ് ഖാന് അറിയില്ല. പ്രതിഷേധത്തെ തല്ലി ഒതുക്കാം എന്നാണോ കരുതുന്നത്. വിവരദോഷത്തിന് അതിര് വേണം. ഈ സ്ഥാനത്ത് ഇരിക്കുന്നത് കൊണ്ട് ഞാൻ ഇത്രയേ പറയുന്നുള്ളൂ. ഇനിയെങ്കിലും കേന്ദ്രം ഇടപെടണം. ഇങ്ങനെ നിലതെറ്റിയ രീതിയിൽ കയറൂരി വിടരുത്. ഒതുക്കത്തിൽ നിറുത്തുന്നതാണ് നല്ലത്.”– മുഖ്യമന്ത്രി പറഞ്ഞു.
കാലിക്കറ്റ് സർവകലാശാലയിൽ എസ്.എഫ്.ഐ ബാനർ ഉയർത്തിയത് മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണെന്ന് രാജ്ഭവൻ വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. ഗവർണർക്കെതിരെ കറുത്ത ബാനർ കെട്ടിയത് പൊലീസാണെന്നും മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് ഇതെന്നും രാജ്ഭവൻ വാർത്താക്കുറിപ്പ് ഇറക്കിയത് എന്ത് ഉത്തരവാദിത്വത്തിലാണ് എന്നത് ആശ്ചര്യകരമാണ്.. മുഖ്യമന്ത്രിയുടെ നിർദേശമില്ലാതെ ബാനർ കെട്ടില്ലെന്നും ഭരണഘടനാ സംവിധാനം തകർക്കാൻ മുഖ്യമന്ത്രി ബോധപൂർവം ശ്രമിക്കുന്നുവെന്നും ഗവർണർ പറഞ്ഞതായി വാർത്താ കുറിപ്പില്‍പര്യുയുന്നുണ്ട്. സംസ്ഥാനത്തെ ഭരണഘടനാ സംവിധാനം തകരുന്നതിന്റെ തുടക്കമാണിതെന്നും ഗവർണർ പറഞ്ഞു.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിലാണ് എസ്.എഫ്.ഐ. ബാനര്‍ ഉയര്‍ത്തിയതെന്നുള്ള ആരോപണം അതീവ ഗുരുതരമാകുമ്പോള്‍ തന്നെ അത് വെറുതെ രാഷ്ട്രീയ പ്രസംഗത്തിലെന്ന പോലെയുള്ള തെളിവില്ലാത്ത വെറും വാക്‌ധോരണിയായി ഗവര്‍ണറെ പോലുള്ളവരുടെ ഔദ്യോഗിക കുറിപ്പില്‍ മാറുന്നത് രാഷ്ട്രീയ നിരീക്ഷകര്‍ ചോദ്യം ചെയ്യുന്നുണ്ട്.
ബാനറുകൾ നീക്കാൻ പൊലീസിന് നിർദ്ദേശം നൽകിയ ഗവർണർ പൊലീസ് ഉദ്യോഗസ്ഥരോട് കയർക്കുകയുപം ചെയ്തു. “ചാന്‍സലര്‍ ഗോ ബാക്ക്” എന്നെഴുതുയ കറുത്ത കൂറ്റൻ ബാനറുകളും തനിക്കെതിരെയുള്ള മറ്റെല്ലാ പ്രതിഷേധ ബാനറുകളും കാലിക്കറ്റ് യൂണിവേഴ്സിറ്റി കോമ്പൗണ്ടിൽ നിന്നും ഗവര്‍ണര്‍ പൊലീസിനെ കൊണ്ട് അഴിപ്പിച്ചിരുന്നു. മുഖ്യമന്ത്രി താമസിക്കുന്ന സ്ഥലത്ത് ഇത്തരം പ്രതിഷേധങ്ങള്‍ അനുവദിക്കുമോയെന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവിയോട് ഗവര്‍ണര്‍ രൂക്ഷമായ ഭാഷയില്‍ ചോദിക്കുകയും ചെയ്തു.
ഗവർണർക്കെതിരെയുള്ള ബാനർ പൊലീസ് അഴിപ്പിച്ചതിന് പിന്നാലെ വീണ്ടും എസ്.എഫ്.ഐ ബാനർ ഉയർത്തി.
ഗവര്‍ണര്‍ – എസ്എഫ്‌ഐ പോരില്‍ ഗവർണറെ പരോക്ഷമായി തുണച്ച് ശശി തരൂര്‍
ഗവര്‍ണര്‍ – എസ്എഫ്‌ഐ പോരില്‍ ഗവർണറെ പരോക്ഷമായി തുണച്ച് ശശി തരൂര്‍ എംപി. സര്‍വകലാശാലകളുടെ ചാന്‍സലറെന്ന നിലയില്‍ ഗവര്‍ണര്‍ക്ക് ചില അധികാരങ്ങളും അവകാശങ്ങളുമുണ്ട്. നിയമം അനുശാസിക്കുന്ന രീതിയില്‍ ഗവര്‍ണര്‍ക്ക് അത് ഉപയോഗിക്കുന്നതിന് തടസ്സമില്ലെന്നു തരൂർ അഭിപ്രായപ്പെട്ടു. തര്‍ക്കമുള്ള വിഷയങ്ങളുണ്ടെങ്കില്‍ കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.