കരിങ്കൊടി കാണിക്കുന്ന യൂത്ത് കോൺഗ്രസ് പ്രതിഷേധക്കാർക്കെതിരെ ഭീഷണി മുഴക്കിയ രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രതികരണം പോസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് മറുപടിയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. മുഖ്യമന്ത്രിയുടെ എസ്‌കോർട്ട് ഉദ്യോഗസ്ഥനായ എം എസ് ഗോപി കൃഷ്ണനാണ് ഫേസ്‌ബുക്കിൽ കമന്റിട്ടത്. ‘കഴിയുമെങ്കിൽ വണ്ടി വഴിയിൽ തടയൂ, കൊല്ലം കടയ്‌ക്കലിൽവച്ച്. എല്ലാ മറുപടിയും അന്ന് തരാം’ എന്നായിരുന്നു ഗോപി കൃഷ്ണന്റെ കമന്റ്. കൊല്ലം കടയ്ക്കലില്‍ നവകേരള സദസ്സ് എത്തുമ്പോള്‍ കാണിച്ചുതരാമെന്ന രീതിയിലുള്ള ഭീഷണിയാണ് എം.എസ്. ഗോപീകൃഷ്ണന്റെ കമന്റില്‍ ഉള്ളത്.
കടയ്ക്കല്‍ വരുമ്പോള്‍ നീ എന്തു ചെയ്യുമെന്നാണ് എന്ന് പരിഹസിച്ചു കൊണ്ടാണ് രാഹുല്‍ മറുപടി നല്‍കിയിരിക്കുന്നത്. അതിന്റെ പൂര്‍ണ രൂപം–അതെന്താ ഗോപികൃഷ്ണാ പ്രതികരിച്ചിട്ട്, പ്രതികരണവും ഡിലീറ്റ് ചെയ്ത് പ്രൊഫൈലും ലോക്ക് ചെയ്ത് വെച്ചിരിക്കുന്നത്?ജീവിച്ചിരിപ്പുണ്ട് എന്ന് തെളിയിക്കാൻ പ്രതികരിച്ച നിന്റെ പ്രതികരണം തന്നെ ‘അകാലത്തിൽ പൊലിഞ്ഞോ?’കടയ്ക്കൽ വരുമ്പോൾ സമരം ചെയ്താൽ നീ എന്തു ചെയ്യുമെന്നാണ്?
മുഖ്യഗുണ്ടയുടെ ഗുണ്ടാ സംഘത്തിൽ ഇനിയുമുണ്ടോ ഇത്തരം ശൂര പരാക്രമികൾ!– ഇതാണ് രാഹുൽ എഴുതിയിരിക്കുന്നത്.
കുമ്മിൾ ഷമീർ എന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ ഫേസ്‌ബുക്ക് പോസ്റ്റിന് താഴെയായിരുന്നു കടയ്‌ക്കൽ സ്വദേശി കൂടിയായ ഗോപി കൃഷ്ണന്റെ വെല്ലുവിളി. മുഖ്യമന്ത്രിയുടെ എസ്‌കോർട്ട് സംഘത്തിലെ ഉദ്യോഗസ്ഥനാണെങ്കിലും നവകേരളസദസ്സ് യാത്രയിൽ ഗോപി കൃഷ്ണൻ ഉൾപ്പെട്ടിട്ടില്ല.
സംഭവം വിവാദമായതോടെ ഗോപി കൃഷ്ണൻ കമന്റ് മായ്ച്ചു കളഞ്ഞിട്ടുണ്ട് . നവകേരള സദസുമായി ബന്ധപ്പെട്ട് പൗരപ്രമുഖർ നടത്തുന്ന കൂടിക്കാഴ്‌ച സംബന്ധിച്ചതായിരുന്നു കുമ്മിൾ ഷമീറിന്റെ പോസ്റ്റ്. ഇതിലാണ് ഗോപി കൃഷ്ണൻ കമന്റ് ചെയ്തത്.