പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും സിപിഐ സംസ്ഥാന സെക്രട്ടറിയുമായ കാനം രാജേന്ദ്രന്‍( 73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൈകീട്ടോടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ഭാര്യ – വനജ. മക്കൾ – സ്മിത, സന്ദീപ്.
2015-ൽ സിപിഐ സംസ്ഥാന സെക്രട്ടറിയായി. 2018-ൽ വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറിയായി. 2022 ഒക്ടോബറിൽ മൂന്നാംവട്ടവും സിപിഐ സംസ്ഥാന സെക്രട്ടറിയായി. സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും അവധി നല്‍കുന്നതിനായി കാനം കഴിഞ്ഞ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ തന്നെ അപേക്ഷിച്ചിരുന്നു. ഈ അപേക്ഷ ദേശീയ നേതൃത്വം അംഗീകരിക്കാനായി പരിഗണിച്ചതായി ഇന്ന് വാര്‍ത്തയുണ്ടായിരുന്നു.
കാനത്തിന്റെ ഇടതു കാലിലുണ്ടായ മുറിവുകളിൽ അണുബാധയെ തുടർന്ന് ദിവസങ്ങൾക്കു മുൻപ് പാദം മുറിച്ചു മാറ്റേണ്ടി വന്നിരുന്നു.
1950 നവംബർ 10-ന് കോട്ടയം ജില്ലയിലെ കൂട്ടിക്കലിലായിരുന്നു കാനം രാജേന്ദ്രന്‍റെ ജനനം. തോട്ടം മാനേജരായിരുന്ന പിതാവിന്റെ ഒപ്പം എസ്റ്റേറ്റുകളിലെ തൊഴിലാളികളുടെ ജീവിതം കണ്ടാണ് രാജേന്ദ്രനിലെ പൊതു ബോധം രൂപം കൊണ്ടത്. എഐവൈഎഫിലൂടെ രാഷ്ട്രീയത്തിലിറങ്ങി. സി.കെ.ചന്ദ്രപ്പൻ 1969 ൽ എഐവൈഎഫ് ദേശീയ പ്രസിഡന്റ് ആയപ്പോൾ സംസ്ഥാന സെക്രട്ടറിയായിട്ടാണ് കാനം സിപിഐ രാഷ്ട്രീയത്തിൽ നേതൃനിരയിലേക്ക് വന്നത് . അന്ന് 19 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇരുപത്തിമൂന്നാം വയസ്സിൽ എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറിയായി.
21–ാം വയസ്സിൽ സിപിഐ അംഗമായി. 2 തവണ കോട്ടയം ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു . ഇരുപത്തിയെട്ടാം വയസ്സിൽ സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി. എ.ബി.ബർദനൊപ്പം യുവജനസംഘടനാ രംഗത്ത് ദേശീയതലത്തിലും കാനം പ്രവർത്തിച്ചു. 1982-ലും 87-ലും വാഴൂർ മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി. പിന്നീട് രണ്ടുവട്ടം വാഴൂരിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് പാർലമെൻററി രംഗത്ത് നിന്നും മാറിയ കാനം പാർട്ടിയുടെ ചുമതലയിലേക്ക് വന്നു.