സ്ത്രീധനത്തര്‍ക്കത്തില്‍ മനം നൊന്ത് ആത്മഹത്യ ചെയ്ത ഡോ.ഷഹന മരിക്കുന്നതിനു മുമ്പായി താന്‍ മരിക്കാന്‍ പോകുകയാണെന്ന് മെസ്സേജ് അയച്ചിരുന്നതായി പൊലീസ്. എന്നാല്‍ ഇതു കിട്ടിയ ഉടന്‍ പ്രതിശ്രുത വരന്‍ ഡോ. റുവൈസ് ഡോ. ഷഹനയുടെ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്യുകയാണ് ചെയ്തതെന്നും പൊലീസ് പറയുന്നു. ഷഹനയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഇത് വ്യക്തമായത്. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്കാണ് മെസേജ് അയച്ചത്. അന്ന് അർദ്ധ രാത്രിയാണ് ഷഹനയെ അബോധാവസ്ഥയിൽ ഫ്ലാറ്റിൽ കണ്ടെത്തിയത്. എന്നാൽ പൊലീസ് അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുൻപ് റുവൈസ് ഈ സന്ദേശങ്ങള്‍ മായ്ച്ചു കളയുകയും ചെയ്തിരുന്നു.
ഇന്നലെ റിമാന്‍ഡിലായ ഡോ.റുവൈസ് ഡോക്ടര്‍മാര്‍ക്കെതിരായ മനുഷ്യാവകാശ ലംഘനം എന്ന വിഷയത്തില്‍ ഒരു പരിപാടിയില്‍ പ്രഭാഷണം നടത്താന്‍ പോകേണ്ടതിന് ഏതാനും ദിവസം മുമ്പാണ് സ്ത്രീധനമരണക്കേസില്‍ അറസ്റ്റിലാകുന്നത് എന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
കേരള മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ്സ് അസോസിയേഷൻ (കെഎംപിജിഎ) മുൻ പ്രസിഡന്റ് കൂടിയായിരുന്നു ഡോ.ഇ.എ.റുവൈസ്. പ്രതിയായതിനെ തുടർന്ന് പുറത്താക്കി. ഡിസംബർ 6-ന് ബുധനാഴ്ചയാണ് റുവൈസിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. റുവൈസിനെതിരെ ആത്മഹത്യാ പ്രേരണയും,സ്ത്രീധന നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ വസതിയിൽ നിന്നാണ് ഇയാൾ പിടിയിലായത്.
ഡോ. റുവൈസിന്റെ പിതാവ് മുങ്ങി
കുടുങ്ങുമെന്ന് ഉറപ്പായതോടെ ഡോ. റുവൈസിന്റെ പിതാവ് മുങ്ങി. ഇയാളെ ചോദ്യം ചെയ്യാനായി കൊല്ലം കരുനാഗപ്പള്ളിയിലെ വീട്ടിലെത്തിയെങ്കിലും അവിടെ ആരും ഉണ്ടായിരുന്നില്ല. വീടുപൂട്ടി എല്ലാവരും ഒളിവിൽ പോയെന്നാണ് റിപ്പോർട്ട്. കേസിൽ റുവൈസിന്റെ ബന്ധുക്കളെയും ഉടൻ ചോദ്യംചെയ്തേക്കും. സ്ത്രീധനം ചോദിച്ചതിൽ റുവൈസിന്റെ പിതാവിനും പങ്കുണ്ടെന്നാണ് ഷഹനയുടെ വീട്ടുകാർ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. അതിനാലാണ് പിതാവിനെയും ബന്ധുക്കളെയും ചോദ്യംചെയ്യുന്നത്.