മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന സന്ദർഭത്തിൽ “നവകേരള ബസി”ന് നേരെ കെ.എസ്.യു പ്രവർത്തകർ ഷൂ ഏറും കരിങ്കൊടിയും. തുടർന്നുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകനെ സന്ദർശിക്കാനെത്തിയ എൽദോസ് കുന്നപ്പിള്ളി എം.എൽ.എയ്ക്കെതിരെയും ഒരു സംഘത്തിന്റെ കയ്യേറ്റമുണ്ടായി എന്ന് പരാതി ഉയർന്നു. ഏറിനൊക്കെ പോയാൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പിന്നീട് പ്രസംഗത്തിൽ മുന്നറിയിപ്പ് നൽകി.
“നവകേരള സദസിൽ പങ്കെടുക്കാൻ വരുന്ന ആളുകൾ എല്ലാം കൂടി ശക്തമായി ഊതിയാൽ കരിങ്കൊടിയായിട്ട് വരുന്നയാളും എറിയാനായി വരുന്നയാളും പറന്നുപോകുമെന്നാണ് അവസ്ഥ. എന്നാൽ ഏറിനൊക്കെ പോയാൽ അതിന്റേതായ നടപടികൾ തുടരുമല്ലോ. നാട്ടുകാർ ഏറ്റെടുക്കണമെന്നല്ല പറയുന്നത്. സാധാരണ നിലയിലുള്ള നടപടികളിലേക്ക് കടക്കുമല്ലോ. അപ്പോൾ പിന്നെ വല്ലാതെ വിലപിച്ചിട്ടൊന്നും കാര്യമില്ല. അതിന്റേതായ നടപടികൾ സ്വാഭാവികമായി സ്വീകരിക്കേണ്ടതായി വരും. ഇതി നാടിന് തന്നെ ഒരു വെല്ലുവിളിയാണ് എന്ന കാര്യം ഇത്തരക്കാർ മനസിലാക്കണം. ഈ പരിപാടി ആർക്കെങ്കിലും എതിരെ സംഘടിപ്പിച്ച പരിപാടിയല്ല. എല്ലാവർക്കും വേണ്ടിയുള്ള പരിപാടിയാണ്. നാടിന്റെ ഭാവിക്ക് വേണ്ടിയുള്ള പരിപാടിയാണ് ഇതെന്ന് ഓർക്കണം”– മുഖ്യമന്ത്രി സംഭവത്തെക്കുറിച്ചു പ്രസംഗിച്ചത് ഇങ്ങനെയായിരുന്നു.
കോതമംഗലത്തേക്കുള്ള യാത്രയ്ക്കിടെ പെരുമ്പാവൂർ ഓടക്കാലിയിൽ വച്ചാണ് ബസിന് നേരെ ഷൂ ഏറുണ്ടായത്. ഓടക്കാലിയിൽ വച്ച് രണ്ട്മൂന്നുതവണ കെ.എസ്.യു പ്രവർത്തകർ ഷൂ എറിഞ്ഞു. ബസിലും പിന്നാലെ വന്ന പൊലീസ് വാഹനത്തിന് മുകളിലും ഷൂസ് വീണു. സംഭവത്തിൽ നാല് കെ.എസ്.യു പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെരുമ്പാവൂരിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെയും യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. തുടർന്ന് ഒരു സംഘം ഇവരെ മർദ്ദിച്ചു. പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകനെ സന്ദർശിക്കാനെത്തിയ എൽദോസ് കുന്നപ്പിള്ളി എം.എൽ.എയ്ക്കെതിരെയും ഒരു സംഘത്തിന്റെ കയ്യേറ്റമുണ്ടായി എന്ന് പരാതി ഉയർന്നു. ആശുപത്രി മുറ്റത്ത് വച്ച് ഒരു സംഘമാളുകൾ എം.എൽ.എയെ കൈയേറ്റം ചെയ്യുകയും ഡ്രൈവറെ മർദ്ദിക്കുകയും ചെയ്തെന്നാണ് പരാതി. ഡി.വൈ.എഫ്.ഐക്കാരാണ് മർദ്ദിച്ചതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
ഏകദേശം അറുപത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആശുപത്രി പരിസരത്തേക്ക് 20 മോട്ടോര്‍ ബൈക്കുകളിലായി കുതിച്ചെത്തി തങ്ങള്‍ക്കെതിരെ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് എം.എല്‍.എ. കുന്നപ്പള്ളി ആരോപിക്കുന്നത്. തന്നെ ആക്രമിക്കുന്നത് കണ്ട് തടയാന്‍ ചെന്ന തന്റെ കാര്‍ ഡ്രൈവറെ ഭീകരമായി കൈകാര്യം ചെയ്തതായും എല്‍ദോസ് ആരോപിക്കുന്നു. ഡ്രൈവര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചേ ഉള്ളൂവെന്നും ഒരക്രമവും കാട്ടിയില്ലെന്നും എന്നാല്‍ കാക്കി പാന്റ്‌സും ടി-ഷര്‍ട്ടുമൊക്കെയിട്ട് പൊലീസുകാരെന്ന വ്യാജേന എത്തിയ ഡിവൈഎഫ്‌ഐക്കാര്‍ പൊലീസിനെ വെറുതെ നിര്‍ത്തി കോണ്‍ഗ്രസ്-കെഎസ്.യുക്കാരെ ആക്രമിക്കുകയായിരുന്നുവെന്നും കുന്നപ്പള്ളി എം.എല്‍.എ. പറയുന്നു.