ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 ലെ വ്യവസ്ഥകൾ റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടി സുപ്രീം കോടതി ശരി വെച്ചു. കേന്ദ്രസർക്കാർ നടപടി ചോദ്യം ചെയ്യുന്ന ഹർജികളിൽ അഞ്ചംഗ സുപ്രീം കോടതി ബെഞ്ച് ആണ് വിധി പ്രസ്താവിച്ചത്. എന്നാൽ അടുത്ത വർഷം 2024 സെപ്തംബർ 30നുള്ളിൽ ജമ്മുകാശ്മീർ തിരഞ്ഞെടുപ്പ് നടത്തണമെന്ന് കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിച്ചു. കേന്ദ്ര നടപടിക്കെതിരെ 23 ഹർജികളാണ് കോടതിയിലുള്ളത്. പ്രത്യേക പദവി നൽകിയ ഭരണഘടനയിലെ അനുച്ഛേദം 370 റദ്ദാക്കി ജമ്മുകാശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്ത കേന്ദ്ര നടപടിക്കെതിരെയാണ് ഹർജി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പറഞ്ഞത്. ബെഞ്ചിലെ അംഗവും, കാശ്മീരി പണ്ഡിറ്റുമായ ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ ഈ മാസം 25-ന് വിരമിക്കാനിരിക്കെയാണ് വിധി.
370-ാം അനുച്ഛേദം യുദ്ധ സാഹചര്യത്തിൽ ഏർപ്പെടുത്തിയതാണ്. മറ്റ് സംസ്ഥാനങ്ങൾക്കില്ലാത്ത അധികാരം ജമ്മുകാശ്മീരിനായില്ലെന്നും വിധിയിൽ പറയുന്നു. കാശ്മീരിൽ നിയമസഭ പിരിച്ചുവിട്ടതിൽ ഇടപെടുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
“രാഷ്ട്രപതി ഭരണത്തിൽ കേന്ദ്രസർക്കാരിന് ഒരു നടപടിയും സ്വീകരിക്കാനാകില്ലെന്ന ഹർജിക്കാരുടെ വാദങ്ങളും ചീഫ് ജസ്റ്റിസ് തള്ളി. രാഷ്ട്രപതി ഭരണകാലത്ത് സംസ്ഥാനത്തിന് വേണ്ടി കേന്ദ്രം എടുക്കുന്ന എല്ലാ തീരുമാനങ്ങളും വെല്ലുവിളിക്കാനാകില്ല”– ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വിധി വായിച്ചുകൊണ്ട് പറഞ്ഞു. കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിൽ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നത് എത്രയും വേഗം നടത്തണമെന്നും കോടതി നിർദ്ദേശിച്ചു.