അധികാരത്തിന്റെ പ്രഭാവത്തില്‍ പാര്‍ടികളില്‍ വളരുന്ന വടംവലികളുടെ നടുവില്‍ ബിജെപിയും വീണുകൊണ്ടിരിക്കയാണോ…സംശയം തോന്നുന്ന സംഭവവികാസങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസിന് കിട്ടിയ തെലങ്കാന സംസ്ഥാനത്തില്‍ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും സത്യപ്രതിജ്ഞ ചെയ്തു കഴിഞ്ഞു. എന്നിട്ടും ബിജെപി ജയിച്ച മൂന്നു സംസ്ഥാനങ്ങളിലെ നായകരെ ഇനിയും പ്രഖ്യാപിക്കാന്‍ പോലും സാധിച്ചിട്ടില്ല.
തിരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയം നേടി ദിവസങ്ങള്‍ പിന്നിട്ടിട്ടും മുഖ്യമന്ത്രിമാരെ നിശ്ചയിക്കാനാകാതെ ബിജെപി കുഴങ്ങുകയാണ് . രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ഛത്തീസ്ഗഡിലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാതെയാണ് പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഓരോ സംസ്ഥാനത്തും പ്രത്യേകം നിരീക്ഷകരെ നിയമിച്ച് വെള്ളിയാഴ്ചയോടെ അന്തിമ തീരുമാനമെടുക്കനാണ് ഇപ്പോഴത്തെ ശ്രമം.
കേന്ദ്ര മന്ത്രിമാരും ലോക്‌സഭാ അംഗങ്ങളുമായ മുതിര്‍ന്ന നേതാക്കള്‍ കൂടി നിയമസഭയിലേക്ക് മത്സരിച്ച് വിജയിച്ച സാഹചര്യത്തില്‍ ഒന്നിലധികം പേരെ പരിഗണിക്കേണ്ടിവരുന്നതാണ് മുഖ്യമന്ത്രിയാരെന്ന പ്രഖ്യാപനം വൈകാന്‍ കാരണം. മധ്യപ്രദേശിൽ ശിവ് രാജ് സിംഗ് ചൗഹാന് പുറമേ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, വിജയ് വര്‍ഗ്യ, കേന്ദ്ര മന്ത്രിമാരായ പ്രഹ്ലാദ് പട്ടേല്‍, നരേന്ദ്ര സിംഗ് തോമര്‍ എന്നിവരുടെ പേരുകളും ഉയർന്നിട്ടുണ്ട്. ഛത്തീസ്ഗഡില്‍ മുന്‍ മുഖ്യമന്ത്രി രമണ്‍ സിംഗ് ആണ് സാധ്യതാ പട്ടികയില്‍ മുന്നിലുള്ളത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അരുണ്‍ കുമാര്‍ സാവോ, കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന ധരംലാല്‍ കൗശല്‍, മുന്‍ ഐഎഎസ് ഉദ്ധ്യോഗസ്ഥനായ ഒ.പി ചൗധരി എന്നിവരും ഉണ്ട്. രാജസ്ഥാനില്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യക്കാണ് സാധ്യത കൂടുതല്‍. എംഎല്‍എമാരില്‍ ഭൂരിഭാഗത്തിന്റേയും പിന്തുണയാണ് അവര്‍ക്ക് തുണയാകുന്നത്. എന്നാൽ ദേശീയ നേതൃത്വത്തിൽ അവർക്കെതിരെ നീങ്ങുന്നവർ ഉണ്ട്. സ്ഥാനാർഥി പട്ടികയിൽ പോലും അവർ ഉൾപ്പെടുമോ എന്ന ആശങ്ക ആദ്യ ഘട്ടത്തിൽ ഉണ്ടായിരുന്നു.