തിരഞ്ഞെടുപ്പ് നടന്ന നാല് സംസ്ഥാനങ്ങളിൽ മൂന്നിടത്തും ബി.ജെ.പി വിജയിച്ചപ്പോൾ പാർട്ടി ഇനി 12 സംസ്ഥാനങ്ങളിൽ ഒറ്റയ്ക്ക് അധികാരത്തിലേറും. രണ്ടാമത്തെ വലിയ ദേശീയ പാർട്ടിയായ കോൺഗ്രസിന്റെ നില വീണ്ടും താഴോട്ട് പോയി. രാജസ്ഥാനും ഛത്തീസ്ഗഡും തോറ്റതിന് ശേഷം ഇപ്പോൾ മൂന്ന് സംസ്ഥാനത്തു മാത്രമാണ് കോൺഗ്രസ് അധികാരത്തിൽ ഉണ്ടാവുക.
ഉത്തരാഖണ്ഡ്, ഹരിയാന, ഉത്തർപ്രദേശ്, ഗുജറാത്ത്, ഗോവ, അസം, ത്രിപുര, മണിപ്പൂർ, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ ഇപ്പോൾ തന്നെ ബിജെപി ഭരണത്തിൽ ഉണ്ട്. കൂടാതെ, മഹാരാഷ്ട്ര, മേഘാലയ, നാഗാലാൻഡ്, സിക്കിം എന്നീ നാല് സംസ്ഥാനങ്ങളിലെ ഭരണസഖ്യത്തിന്റെ ഭാഗമാണ് ബിജെപി.
കോൺഗ്രസ് ആവട്ടെ ഹിമാചൽ പ്രദേശിലും കർണാടകയിലും അധികാരത്തിൽ ഉണ്ട്. ഇനി തെലുങ്കാനയിലും കൂടി ആവുമ്പോൾ മൂന്നിടത്ത് ഭരണം ആവും. എന്നാൽ രണ്ടിടത്ത് നഷ്ടപ്പെട്ടതോടെ പാർട്ടിയുടെ ഭരണം ഉള്ള സംസ്ഥാനങ്ങൾ നാലിൽ നിന്നും ഒന്ന് കുറയുകയാണ്. ബിഹാറിലെയും ജാർഖണ്ഡിലെയും ഭരണസഖ്യത്തിന്റെ ഭാഗമാണ് കോൺഗ്രസ്, തമിഴ്‌നാട് ഭരിക്കുന്ന ഡിഎംകെയുടെ സഖ്യകക്ഷിയാണ്. പക്ഷേ മന്ത്രിസഭയിൽ പങ്കാളിയല്ല.
ഡൽഹിയിലും പഞ്ചാബിലും സർക്കാരുള്ള ആം ആദ്മി പാർട്ടി ദേശീയ പാർട്ടികളിൽ മൂന്നാമതാണ്. “ഇന്നത്തെ ഫലങ്ങൾക്ക് ശേഷം, പഞ്ചാബ്, ഡൽഹി എന്നീ രണ്ട് സംസ്ഥാന സർക്കാരുകളുള്ള ഉത്തരേന്ത്യയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയായി ആം ആദ്മി പാർട്ടി ഉയർന്നുവന്നിരിക്കുന്നു”– എഎപി നേതാവ് ജാസ്മിൻ ഷാ എക്‌സിൽ ഇട്ട കുറിപ്പിൽ പറഞ്ഞു.