ജാതീയമായ വിവേചനത്തോട് എന്നും ഇടതു പക്ഷത്തോട് പോലും കലഹിച്ചിരുന്ന പ്രമുഖ സാമ്പത്തിക വിദഗ്ധനും ദലിത്–ഇടതു ചിന്തകനുമായ ഡോ. എം.കുഞ്ഞാമൻ (74) അന്തരിച്ചു. തിരുവനന്തപുരം ശ്രീകാര്യത്തെ വീട്ടിൽ ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സാമ്പത്തിക വിദഗ്ധനായ കെ.എം.ഷാജഹാൻ സന്ദർശിക്കാനെത്തിയപ്പോഴാണ് കുഞ്ഞാമനെ മരിച്ചതായി കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. താന്‍ ഈ ലോകത്തു നിന്നും പോകുകയാണെന്നും മറ്റാര്‍ക്കും ഇതില്‍ പങ്കില്ലെന്നുമുള്ള ഒരു കുറിപ്പ് വീട്ടില്‍ നിന്നും കണ്ടെത്തിയതായി പറയുന്നു.
സ്ഥലത്ത് പൊലീസ് കൂടുതൽ പരിശോധന നടത്തുകയാണ്. പാലക്കാട് ജില്ലയിലെ പട്ടാമ്പിയാണ് സ്വദേശം. 27 വർഷം കേരള സർവകലാശാലയിൽ സാമ്പത്തിക ശാസ്ത്ര അധ്യാപകനായിരുന്നു. 2006ൽ വിരമിച്ച ശേഷം മഹാരാഷ്ട്രയിലെ തുൽജാപൂരിൽ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ ഒമ്പത് വർഷം പ്രൊഫസറായി ജോലി ചെയ്തു. കുഞ്ഞാമന്റെ ആത്മകഥയായ ‘എതിരി’ന് 2021ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം നൽകിയെങ്കിലും അദ്ദേഹം നിരസിച്ചിരുന്നു.
കെ.ആർ.നാരായണന് ശേഷം സാമ്പത്തിക ശാസ്ത്രം എംഎയിൽ ഒന്നാം റാങ്ക് നേടിയ ആദ്യ ദലിത് കേരളീയനായിരുന്നു കുഞ്ഞാമൻ. പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്ത് വാടാനാംകുറിശ്ശിയില്‍ അയ്യപ്പന്‍റെയും ചെറോണയുടെയും മകനായി 1949 ഡിസംബർ മൂന്നിന് ജനനം. ജാതി വിവേചനത്തിൻ്റെയും പട്ടിണിയുടെയും ദുരിതങ്ങള്‍ നിറഞ്ഞതായിരുന്നു ബാല്യം. പാലക്കാട് വിക്ടോറിയ കോളേജില്‍നിന്ന് ഒന്നാം റാങ്കോടെ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. കെ.ആർ നാരായണന് ശേഷം റാങ്ക് നേടിയ ആദ്യ ദലിത് വിദ്യാർത്ഥിയെന്ന നേട്ടം സ്വന്തമാക്കി. തിരുവനന്തപുരം സി.ഡി.എസില്‍ നിന്ന് എം.ഫിലും കൊച്ചിന്‍ സര്‍വകലാശാലയില്‍ നിന്ന് പി.എച്ച്.ഡിയും നേടി.