കേരളപ്പിറവി ദിനത്തില്‍ മലയാളികളുടെ സ്വന്തം കോഴിക്കോടിന് ആഹ്‌ളാദകരമാകുന്നത് ആ നഗരത്തിന് ലഭിച്ച ഒരു ലോക ബഹുമതിയുടെ വാര്‍ത്തയിലൂടെ. ഇന്ത്യയിലെ ആദ്യത്തെ സാഹിത്യ നഗരമായി ലോകപ്രശസ്തമായ യുനെസ്‌കോ തിരഞ്ഞെടുത്ത് നാമകരണം ചെയ്തിരിക്കയാണ്.
കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിനും നിരവധി ബുക്ക് ഫെസ്റ്റുകൾക്കും തിരഞ്ഞെടുക്കുന്ന വേദിയായ കോഴിക്കോടിനെ യുനെസ്‌കോയുടെ ക്രിയേറ്റീവ് സിറ്റിസ് നെറ്റ്‌വർക്ക് (യുസിസിഎൻ) ‘സിറ്റി ഓഫ് ലിറ്ററേച്ചർ’ എന്ന് നാമകരണം ചെയ്തു. ഇന്ത്യയിലെ ആദ്യത്തെ ഇത്തരം നഗരമായി കോഴിക്കോട് ഇനി ലോകമെമ്പാടും അറിയപ്പെടും.
ലോക നഗര ദിനത്തോട് അനുബന്ധിച്ചുള്ള പ്രഖ്യാപനത്തിൽ കോഴിക്കോടിന് പുറമെ മറ്റ് 54 നഗരങ്ങളെയും ‘ക്രിയേറ്റീവ് സിറ്റികൾ’ എന്ന് നാമകരണം ചെയ്തു. മധ്യപ്രദേശിലെ ഗ്വാളിയോറിന് ‘സംഗീത നഗരം’ എന്നാണ് നാമകരണം.
100-ലധികം രാജ്യങ്ങളിലായി 350 നഗരങ്ങളെ പല വിഭാഗത്തിലായി തിരഞ്ഞെടുത്തിട്ടുണ്ട് . ഏഴ് സർഗ്ഗാത്മക മേഖലകളായാണ് ക്രിയേറ്റീവ് സിറ്റികൾ എന്ന പേരിൽ പരിഗണിക്കുന്നത്.– കരകൗശലവും നാടോടി കലയും, ഡിസൈൻ, ഫിലിം, ഗാസ്ട്രോണമി, സാഹിത്യം, മാധ്യമ കലകൾ, സംഗീതം.
അടുത്ത വർഷം ജൂലൈ 1 മുതൽ 5 വരെ പോർച്ചുഗലിലെ ബ്രാഗയിൽ നടക്കാനിരിക്കുന്ന യുസിസിഎൻ വാർഷിക കോൺഫറൻസിൽ പങ്കെടുക്കാൻ പുതുതായി തിരഞ്ഞെടുത്ത ‘ക്രിയേറ്റീവ് സിറ്റി’കളെ യുനെസ്‌കോ ക്ഷണിച്ചിട്ടുണ്ട്.