ഇസ്രായേൽ വ്യോമാക്രമണത്തിൽ ഗാസ സിറ്റിക്ക് സമീപമുള്ള അഭയാർത്ഥി ക്യാമ്പിലെ അപ്പാർട്ട്മെന്റ് കെട്ടിടങ്ങൾ നിലംപൊത്തി. സിവിലിയൻ വീടുകളിൽ സ്ഥാപിച്ചിരുന്ന ഹമാസ് കമാൻഡ് സെന്ററും ഭൂഗർഭ തുരങ്ക ശൃംഖലയും ആക്രമണത്തിൽ തകർന്നതായി ഇസ്രായേൽ പറഞ്ഞു . ഹമാസ് കമാൻഡറെ വധിച്ചതായും അവകാശപ്പെട്ടു. നൂറുകണക്കിനാളുകൾക്ക് പരിക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്‌തതായി സമീപത്തെ ആശുപത്രി ഡയറക്ടർ ഡോ. ആതേഫ് അൽ-കഹ്‌ലോട്ട് പറഞ്ഞു. എന്നാൽ കൃത്യമായ കണക്കുകൾ നൽകിയില്ല.
“ഹമാസ് അവരുടെ തുരങ്കങ്ങൾ അവിടെ നിർമ്മിച്ചു അവിടെ നിന്ന് പ്രവർത്തനങ്ങൾ നടത്തുന്നു എന്നതാണ് പ്രശ്നം.” എന്ന് ഇസ്രായേൽ സൈനിക വക്താവ് പറഞ്ഞു. കൊല്ലപ്പെട്ട ഹമാസ് കമാൻഡർ ഇബ്രാഹിം ബിയാരി ഒക്‌ടോബർ 7-ന്റെ ആക്രമണത്തിൽ പ്രധാന പങ്ക് വഹിച്ചിരുന്നുവെന്നും പതിറ്റാണ്ടുകൾക്ക് മുമ്പ് ഇസ്രായേൽ വിരുദ്ധ ആക്രമണങ്ങളിൽ പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വടക്കൻ ഗാസയിലെ പ്രധാന ഹമാസ് കമാൻഡർ ഉൾപ്പെടെ ഡസൻ കണക്കിന് “തീവ്രവാദികൾ” കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം അറിയിച്ചു. വടക്കൻ ഗാസയിൽ നടന്ന പോരാട്ടത്തിൽ തങ്ങളുടെ രണ്ട് സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ പറഞ്ഞു, കഴിഞ്ഞ ആഴ്ച അവസാനത്തോടെ ചെറിയ മെഡിറ്ററേനിയൻ പ്രദേശത്തിലേക്കുള്ള കര ആക്രമണത്തിന് ശേഷം റിപ്പോർട്ട് ചെയ്ത ആദ്യത്തെ സൈനിക മരണമാണിത്.
സിവിലിയൻ കെട്ടിടങ്ങൾ കൈയടക്കിയ ഹമാസിന്റെ അടിസ്ഥാന സൗകര്യങ്ങൾക്കെതിരെ ജബലിയയിൽ വ്യാപകമായ ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു. പടിഞ്ഞാറൻ ജബാലിയയിലെ ഹമാസ് സൈനിക ശക്തികേന്ദ്രത്തിന്റെ നിയന്ത്രണം കരസേന ഏറ്റെടുത്തതായും 50 തീവ്രവാദികളെ വധിച്ചതായും ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. എന്നാൽ ഹമാസ് വക്താവ് ഹസെം ഖാസിം സൈന്യത്തിന്റെ അവകാശവാദം നിഷേധിച്ചു. സിവിലിയൻമാർക്കെതിരായ “നിഷ്ഠുരമായ കുറ്റകൃത്യത്തെ” ന്യായീകരിക്കാൻ ഇസ്രായേൽ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.