വ്യാഴാഴ്ച ഗാസ സിറ്റിയിൽ ഇസ്രായേൽ സൈനികരും ഹമാസും തെരുവിൽ രൂക്ഷമായി പോരാടി. ഫലസ്തീൻ പോരാളികളുടെ ശക്തികേന്ദ്രങ്ങളിലൊന്ന് തകർത്തതായി ഇസ്രായേൽ പറഞ്ഞു. 10 മണിക്കൂർ നേരമാണ് കനത്ത പോരാട്ടം നടന്നത്. റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് ലോഞ്ചറുകളും ആക്രമണ റൈഫിളുകളും ഉപയോഗിച്ച് സായുധരായ ഹമാസ് പോരാളികൾ കവചിത വാഹനങ്ങളുടെ പിന്തുണയുള്ള ഇസ്രായേൽ സൈനികരുമായി ഏറ്റുമുട്ടിയെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം പടിഞ്ഞാറൻ ജബാലിയ പ്രദേശത്ത് തങ്ങളുടെ സൈന്യം ഹമാസിന്റെ സൈനിക ശക്തികേന്ദ്രം തകർത്തതായി ഇസ്രായേൽ സൈന്യം പറഞ്ഞിരുന്നു. ഡസൻ കണക്കിന് ഹമാസ് ഭടന്മാർ കൊല്ലപ്പെട്ടതായും പറയുന്നു.
വടക്കൻ ഗാസയിലെ പ്രധാന യുദ്ധമേഖലയിൽ ബുധനാഴ്ച 50,000 പേർ തങ്ങളുടെ വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്തതായി സൈന്യം അറിയിച്ചു.
അധിനിവേശ വെസ്റ്റ്ബാങ്കിൽ ജെനിൻ എന്ന സ്ഥലത്തു ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ വ്യാഴാഴ്ച പത്ത് പലസ്തീനികൾ കൊല്ലപ്പെട്ടതായി എഎഫ്‌പി മാധ്യമപ്രവർത്തകരെ ഉദ്ധരിച്ച് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.