കേരളത്തിലെ യുവാക്കൾ വിദേശത്തേക്ക് പോകുന്നത് ഇവിടെ അനുയോജ്യമായ ജോലിയില്ലാത്തതിനാലാണെന്ന് ശശി തരൂർ. തൊഴിൽ രഹിതരായ യുവാക്കളുടെ എണ്ണം, സംസ്ഥാനം വിടുന്ന യുവാക്കളുടെ എണ്ണം, കേരളത്തിലെ നിക്ഷേപക ആത്മഹത്യകൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് തരൂർ ഇത് പറഞ്ഞത്. കാലഹരണപ്പെട്ട നിയമങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നിയമനിർമ്മാണം നടത്തണമെന്ന് തരൂർ ആവശ്യപ്പെട്ടു. കേരളത്തിലെ ബിസിനസ്സുകൾ, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി യൂണിവേഴ്സിറ്റി പാഠ്യപദ്ധതിയിൽ മാറ്റം വരുത്താനും അദ്ദേഹം നിർദ്ദേശിച്ചു.
“യുവാക്കൾ സംസ്ഥാനം വിടുകയും സംസ്ഥാനം വിടാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. 33 ശതമാനം യുവാക്കൾക്കും അനുയോജ്യമായ ജോലികളില്ലാത്തതിനാൽ ഉപരിപഠനത്തിനായി വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നു”–തരൂർ പറഞ്ഞു. കൊച്ചിയിൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയും (ഫിക്കി) കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷനും ചേർന്ന് സംഘടിപ്പിച്ച പയനിയറിംഗ് ഗ്രോത്ത്: ട്രാൻസ്‌ഫോർമിംഗ് കേരള സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു തരൂർ.
“കേരളത്തിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രണ്ട് ലക്ഷത്തോളം ടെക്‌നിക്കൽ, പ്രൊഫഷണൽ തൊഴിലന്വേഷകർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരിൽ പകുതിയോളം പേർ ഡിപ്ലോമയുള്ളവരും 44,000 പേർ എൻജിനീയറിങ് ബിരുദധാരികളുമാണ്. ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് നടത്തിയ ഒരു സർവേയിൽ 60,000 ത്തോളം തൊഴിൽരഹിത എഞ്ചിനീയറിംഗ് ബിരുദധാരികളുണ്ടെന്നും അവരിൽ 66 ശതമാനം പേരും എഞ്ചിനീയറിംഗ് ബിരുദം ആവശ്യമില്ലാത്ത ജോലികളാണ് ചെയ്യുന്നതെന്നും കണ്ടെത്തി. ഈ പൊരുത്തക്കേട് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ അടിസ്ഥാന പ്രശ്നത്തെ പ്രതിഫലിപ്പിക്കുന്നു”– തരൂർ പറഞ്ഞു.