നടി തൃഷയെ അപമാനിച്ചുള്ള സ്‌ത്രീവിരുദ്ധ പരാമർശത്തിൽ നടൻ മൻസൂർ അലിഖാൻ പരസ്യമായി മാപ്പുപറഞ്ഞു. ഇതോടെ താൻ ക്ഷമിച്ചതായി തൃഷയും പ്രതികരിച്ചു. തൃഷ നൽകിയ പരാതിയിൽ മൻസൂർ അലിഖാനെ ചെന്നൈ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെയാണ് ക്ഷമാപണം. “സഹപ്രവര്‍ത്തകയായ തൃഷ ദയവായി എന്നോട് ക്ഷമിക്കൂ. വിവാഹിതയാകുമ്പോൾ നിങ്ങളെ ആശംസിക്കാനുള്ള അവസരം തന്ന് സർവശക്തൻ എന്നെ അനുഗ്രഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു” എന്ന് മന്‍സൂര്‍ അലി ഖാന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. “തെറ്റ് ചെയ്യുന്നത് മനുഷ്യസഹജമാണ്, ക്ഷമിക്കുന്നത് ദൈവീകവു”മെന്ന് തൃഷയും സമൂഹമാധ്യമത്തിൽ മറുപടി നൽകി.
അടുത്തിടെ പുറത്തിറങ്ങിയ സിനിമ “ലിയോ”യില്‍ തൃഷയുണ്ടെന്നറിഞ്ഞപ്പോള്‍ കിടപ്പറ സീനുകളും ബലാത്സംഗ രംഗങ്ങളും ഉറപ്പായും ഉണ്ടാകുമെന്ന് കരുതിയതായി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ മൻസൂർ അലി ഖാൻ പറഞ്ഞതാണ് വൻ വിവാദമായി തീർന്നത്.. തൃഷ ഇതിനെ വിമർശിക്കുകയും പരാതി നൽകുകയും ചെയ്‌തു. താൻ മാപ്പു പറയില്ലെന്ന് മന്‍സൂര്‍ അലിഖാന്‍ നിലപാട് എടുത്തെങ്കിലും പോലീസ് കേസ് ഗുരുതരമാകുമെന്ന അവസ്ഥ തിരിച്ചറിഞ്ഞാണ് ഇപ്പോൾ സ്വരം മാറ്റി നിരുപാധികം മാപ്പു പറഞ്ഞു തലയൂരിയത്.