ഭാര്യ ബിരുദധാരിയായതു കൊണ്ടു മാത്രം ജോലി ചെയ്യാൻ നിർബന്ധിക്കാനാവില്ലെന്നും ബന്ധം വേർപിരിഞ്ഞ ഭർത്താവിൽ നിന്ന് ജീവനാംശം ലഭിക്കാൻ മനഃപൂർവം ജോലി ചെയ്യുന്നില്ല എന്ന് കരുതാനാവില്ലെന്നും ഡൽഹി ഹൈക്കോടതി. “ഭാര്യ ബിരുദാനന്തര ബിരുദം നേടിയതുകൊണ്ടുമാത്രം അവർ ജോലി ചെയ്യാൻ നിർബന്ധിതയാണ് എന്ന് അനുമാനിക്കാൻ കഴിയില്ല. ഭർത്താവിൽ നിന്ന് ഇടക്കാല ധനസഹായം ക്ലെയിം ചെയ്യുക എന്ന ഉദ്ദേശത്തോടെ മാത്രം മനഃപൂർവ്വം ജോലി ചെയ്യുന്നില്ല എന്നും അനുമാനിക്കാനാവില്ല.”– ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണയും ഉൾപ്പെട്ട ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞു.
ബിഎസ്‌സി ബിരുദം ഉള്ളതിനാലും ജീവനാംശം കിട്ടാൻ മനപൂർവം ജോലി സ്വീകരിക്കാൻ തയ്യാറാവാത്തതിനാലും ഭാര്യക്ക് നൽകേണ്ട ഇടക്കാല ജീവനാംശം പ്രതിമാസം 25,000 രൂപയിൽ നിന്ന് 15,000 രൂപയായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് നൽകപ്പെട്ട ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. ഭാര്യ ബിരുദധാരിയാണെങ്കിലും അവർക്ക് ജോലി ലഭിച്ചിട്ടില്ലെന്നും കുടുംബകോടതി നിശ്ചയിച്ച ഇടക്കാല ജീവനാംശത്തിൽ ഇടപെടേണ്ട സാഹചര്യമില്ലെന്നും ജസ്റ്റിസ് സുരേഷ് കുമാർ കൈറ്റ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.